Saturday 23 April 2016

9. നെല്ലി

നെല്ലി – Indian gooseberry
     ഇന്ത്യയിലെ ഇലകൊഴിയും കാടുകളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന മരമാണ് നെല്ലി. ഇന്ത്യയിലുടനീളവും ശ്രീലങ്ക, ബർമ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും നെല്ലിമരം സമൃദ്ധമായിക്കാണുന്നു. വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ഏതു രീതിയിൽ പാകം ചെയ്താലും അതിലെ വൈറ്റമിൻ സി നഷ്ടപ്പെടില്ല. നെല്ലിക്ക ത്രിഫലകളിൽ ഒന്നാണ്. നെല്ലിക്ക് ചൂടും തണുപ്പും പ്രതിരോധിക്കാൻ കഴിയുന്നു. നെല്ലിക്കായ് കഴിച്ചശേഷം വെള്ളം കുടിച്ചാൽ മധുരം അനുഭവപ്പെടും
ശാസ്ത്ര പഠന വിഭാഗം:
കുടുംബം:യൂർഫേബിയേസീ
ശാസ്ത്ര നാമം:
ഫില്ലാന്തസ് എംബ്ലിക്ക / Phyllanthus emblica
എംബ്ലിക്ക  ഒഫീഷിനാലിസ് / Emblica officinalis

അറിയപ്പെടുന്ന പേരുകൾ:
മലയാളം:നെല്ലി
ഇംഗ്ളീഷ്:ഇന്ത്യൻ ഗൂസ്ബെറി (Indian gooseberry)
സംസ്കൃതം:അമൃതാ, ആമലകഃ, വയസ്ഥഃ, വൃക്ഷഃ, ധാത്രീ, ധാത്രീഫലഃ, ശിവം
ഹിന്ദി  :ആമ്ലാ
ബംഗാളി:ആമ്ലകി
തമിഴ്  :നെല്ലിക്കായ്
തെലുങ്ക്           :നെല്ലി, ആമ്ലകമു

സസ്യ വിശേഷങ്ങൾ :
ഏകദേശം 10-20 മീറ്റർ വരെ നീളമുള്ളതും ശാഖകളുള്ളതുമായ  ബഹുവർഷി സസ്യമാണ് നെല്ലിമരം. വേനൽക്കാലത്ത് ഇലകളോടൊപ്പം ശാഖകളും പൊഴിക്കാറുണ്ട്. വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ത്രിഫലകളിൽ (നെല്ലിക്ക, താന്നിക്ക, കടുക്ക) ഒന്നാണ്.
  • കാണ്ഡം:
10-20 മീറ്റർ വരെ ഉയരമുള്ള ശാഖകളുള്ള ഇടത്തരം മരമാണ് നെല്ലി. ചാര നിറമുള്ള കാണ്ഡത്തിലെ തൊലിക്ക് അപശൽക്കന സ്വഭാവമുണ്ട്. തെലി അടർന്ന പാട് കാണ്ഡത്തിൽ കാണാവുന്നതാണ്. തൊലിയുടെ ഉൾഭാഗം ചുവപ്പാണ്. തടിക്ക് ചുവപ്പ് നിറവും കടുപ്പവും ബലവുമുണ്ട്.
  • വേര് :
കട്ടിയുള്ള തായ്‌വേര് വിന്യാസമാണുള്ളത്. ചുവടോട് ചേർന്ന വേരുകൾ തറയിൽ നിന്നും അൽപ്പം ഉയർന്ന് നിൽക്കാറുണ്ട്.
  • ഇല:
നെല്ലിയിലയ്ക്ക് 8-10 വരെ സെ.മീ. നീളമുണ്ട്. ഇവ ശാഖകളിൽ ഇരുവശത്തുമായി രണ്ട് നിരയായി വിന്യസിച്ചിരിക്കുന്നു. പത്രസീമാന്തം അഖണ്ഡമാണ്. ലഘുവായ ഇലയ്ക്കു ചെറിയ അനുപർണ്ണങ്ങളുണ്ട്. ശാഖകളിൽ ഇലകളുടെ രണ്ട് നിരകൾ കാണുന്നു. ഇലയുടെ നിറം മഞ്ഞ കലർന്ന പച്ചനിറമാണ്. വേനലിൽ ഇലപൊഴിക്കുന്നു.
  • പൂവ് :
            ശിശിരകാലാന്ത്യത്തിൽ (ജനുവരി- മാർച്ച്) പൂക്കളുണ്ടാകുന്നു. ദ്വിലിംഗ പൂക്കൾ ചെറുതും ധാരാളവും ഉണ്ടാകും. പച്ചകലർന്ന മഞ്ഞനിറമാണുള്ളത്. ദളങ്ങളില്ലാത്ത ഇവയ്ക്ക് 5-6 ബാഹ്യദളങ്ങൾ ഉണ്ട്. 3 സംയുക്തകേസരങ്ങളുണ്ട്. അണ്ഡാശയത്തിന് മൂന്ന് അറകളും ആറ് ബീജാണ്ഡങ്ങളുമുണ്ട്.
  • ഫലം :
നെല്ലിയ്ക്ക ഡ്രൂപ്പാണ്. വസന്തകാലത്ത് (ഓഗസ്റ്റ്- സെപ്തംബർ) ഫലം വിളവെടുക്കാവുന്നതാണ്. ഇളം കായ്കൾക്ക് മങ്ങിയ പച്ചനിറവും, വിളഞ്ഞകായ്കൾക്ക് മഞ്ഞ നിറവുമാണ്. ചെറുതായി കടുപ്പമുള്ളതും ഗോളാകൃതിയുള്ളയ്ഹുമായ കായ്കളുടെ ഉപരിതലം തിളങ്ങുന്നതും നെടുകെ ആറോളം വേർതിരിക്കലിമുണ്ട്. വിത്തുകൾ പുതിയ തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്. ആധുനിക പൂന്തോട്ട രീതികൾ ഉപയോഗിച്ച് മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.

ഉപയോഗങ്ങൾ :
  • കായ്:
കായ്കളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ചൂടിൽ നശിക്കാത്ത വൈറ്റമിൻ സി ആയതിനാൽ അച്ചാറുകൾക്കും ഉപയോഗിക്കാം, ഉണക്കിയാലും ഉപ്പിലിട്ടാലും വൈറ്റമിൻ സി നഷ്ടപ്പെടാറില്ല. ജാം, കാൻഡി, സ്ക്വാഷുകൾ എന്നിവയ്ക്കായി നെല്ലിക്ക ഉപയോഗിച്ചുവരുന്നു. ഔഷധമേഖലകളിൽ നെല്ലിക്കയുടെ പ്രാധാന്യമേറേയാണ്. ച്യവനപ്രാസത്തിലും, രസായനങ്ങളിലും, ചൂർണ്ണങ്ങളിലും മുഖ്യചേരുവയായി ഉൾപ്പെടുത്താറുണ്ട്. മഷി, മുടിനരയ്ക്കുള്ള ഡൈ, ഷാമ്പൂ, തല്യിൽ തേക്കുന്ന എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
  • ഇല:
വിളവെടുപ്പിനുശേഷം കൊമ്പുകോതുമ്പോൾ ഇലകൾ കന്നുകാലികൾക്ക് ആഹാരമായി നൽകാറുണ്ട്. ഏലത്തിന് പുതയിടുന്നതിന് നെല്ലിയില ഉപയോഗിക്കുന്നു.
  • തടി:
കാർഷിക ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. വെള്ളം ശുദ്ധീകരിക്കാൻ കിണറുകളിൽ നെല്ലിപ്പലക ഉപയോഗിക്കാറുണ്ട്. തടി വിറകിനായും ഉപയോഗിക്കുന്നു.

രാസഘടകങ്ങൾ:
  • ഫലം:
100 ഗ്രാം നെല്ലിക്കയിൽ 720-900 മില്ലി ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.  നെല്ലിക്കയിൽ പെക്ടിൻ, ഇരുമ്പ്, കാത്സ്യം എന്നിവയും ഗൈനിക്, ടാനിക് എന്നീ പഞ്ചസാര, അന്നജം, റെസിൻ പ്രൊട്ടീൻ, സെല്ലുലോസ്, സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ലൂപ്പിനോൾ, ക്വർസെറ്റിൻ, കൊരിലാജിൻ എന്നിവയും ഗ്ലൂക്കോഗാലിക്, ചെബുലാജിക്, എല്ലജിക് എന്നീ അംമ്ളങ്ങളും അടങ്ങിയിട്ടുണ്ട്.

ആ‍യുഃവേദ പ്രയോഗങ്ങൾ:
കായ്, വേര്, തൊലി എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്.
രസ ഘടകങ്ങൾ
രസംതിക്തം, മധുരം, കഷായം, അമ്ളം
ഗുണംഗുരു, രൂക്ഷം
വീര്യം  :ശീതം
വിപാകം:മധുരം
  • വാത പിത്ത കഫ രോഗങ്ങൾ കുറയ്ക്കുന്നു. ധാതുപുഷ്ഠിയ്ക്കും ശുക്ളവർദ്ധനയ്ക്കും ഉത്തമമാണ്.
  •  രക്തപിത്തം, അമ്ള പിത്തം രക്തദുഷ്ടി, ജ്വരം, പ്രമേഹം, മുടികൊഴിച്ചിൽ എന്നിവ ശമിപ്പിക്കും.
  • കാഴ്ചവർദ്ധനയ്ക്കും നാഡികൾക്ക് ബലം നൽകുന്നതിനും അത്യുത്തമം.
  • രുചിയും ദഹനവും വർധിപ്പിക്കും.
  • ആയുർവേദത്തിൽ നെല്ലിയുടെ കായ്കൾ കൂടാതെ ഇല, വേര്, തൊലി എന്നിവയും ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • ച്യവനപ്രാശം, രസായനം, ആസവം എന്നിവയിലെ പ്രധാന ചേരുവയാണ് നെല്ലിക്ക.

വിവിധ ഇനങ്ങൾ :
ഫലത്തിനായും, ഔഷധ നിർമ്മാണത്തിനായും നെല്ലി ഇനങ്ങൾ കൃഷി ചെയ്തുവരുന്നു. നാടൻ ഇനങ്ങൾ കൂടാതെ ബനാറസി, ഫ്രാൻസിസ് (ഹാതിഝൂൽ), ചക്കൈയ്യ, കാഞ്ചൻ (എൻ.എ.-4) , എൻ.എ.-4, എൻ.എ.-6, എൻ.എ.-7, ആനന്ദ്-1, ആനന്ദ്-2, ആനന്ദ്-3 എന്നിവയാണ് പ്രധാന ഇനങ്ങൾ.
  • നാടൻ നെല്ലി:
ശാഖോപശാഖകളായി വരുന്ന ഈ ഇനം കേരളത്തിൽ വീട്ടുവളപ്പിൽ സാധാരണ കാണാറുണ്ട്. ഇറ്റത്തരം വലുപ്പമുള്ള മരത്തിൽ ധാരാളം കായ്കൾ ഉണ്ടാകും. കായ്കൾ ചെറുതും അണ്ഡാകൃതിയുമാണ്. പാകമാകുമ്പോൾ തിളങ്ങുന്ന മഞ്ഞ നിറത്തിൽ തൊലിയും, ആയതിനു പുറത്തെ വരകൾ കൂടുതൽ തെളിഞ്ഞും കാണുന്നു. അച്ചാർ വിഭവങ്ങളുണ്ടാക്കുന്നതിന് കൂടുതൽ ഉപയോഗിച്ചുവരുന്നു.
  • ബനാറസി:
വളരെപ്പെട്ടെന്ന് കായ്ഫലം ലഭിക്കുന്ന ഇനമാണ് ബനാറസി. ചില്ലകൾ കോതുന്ന രീതിയിൽ ധാരാളം കായ്കൾ ഉണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ ഇടത്തരം വലുപ്പവും നാരടങ്ങിയതുമാണ്. അണ്ഡാകൃതിയുള്ള കായ്കൾക്ക് വെള്ളകലർന്ന നിറവും പച്ചയും കലർന്ന അടയാളവുമുണ്ട്. കായ്കളുടെ സൂക്ഷിപ്പ് ഗുണം കുറവാണ്.
  • ഫ്രാൻസിസ്:
ഈ ഇനം ഹാത്തിഝൂൽ എന്ന പേരിലും അറിയപ്പെടുന്നു. പ്രത്യേക ആകൃതിയില്ലാത്ത കായ്കൾ ഇടത്തരം ഫലം ലഭിക്കുന്നു. മഞ്ഞ നിറമാണ് കായ്കൾക്കുള്ളത്.
  • ചക്കൈയ്യ:
വളരെ താമസിച്ച് കായ്ഫലം ലഭിക്കുന്ന ഇനമാണ് ചക്കൈയ്യ. ചില്ലകൾ കോതുന്ന രീതിയിൽ ധാരാളം കായ്കൾ ഉത്പാദിപ്പിക്കുന്ന ഇനമാണ്. മറ്റുമരങ്ങളുമായി പരാഗണനത്തിനുപയോഗിക്കുന്ന ഇനം കൂടിയാണിത്.
  • എൻ എ- 4:
കാഞ്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഇനമാണ് എൻ എ- 4. ചക്കൈയ്യ ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ്. ഇടത്തരം വലുപ്പമുള്ള കായ്കൾ ഉത്പാദിപ്പിക്കുന്ന ഈ ഇനത്തിൽ ധാരാളം നാരടങ്ങിയിട്ടുണ്ട്. മറ്റുമരങ്ങളുമായി പരാഗണനത്തിനുപയോഗിക്കുന്ന ഇനം കൂടിയാണിത്. മാംസളതകൂടുതളുള്ള ഈ ഇനത്തിന് വിപണി മൂല്യം കൂടുതലാണ്.
  • എൻ എ- 5:
കൃഷ്ണ എന്ന പേരിൽ അറിയപ്പെടുന്ന ഇനമാണ് എൻ എ- 5. ബനാറസി ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ്. വളരേ നേരത്തേ കായ്ഫലം ലഭിക്കുന്ന ഇനമായ ഈ ഇനത്തിൽ നിന്നും 40-50 ഗ്രാം ഭാരമുള്ള കായ്കൾ ലഭിക്കുന്നു. ആകർഷകവും ഉരുണ്ടതും ചുവന്ന കുത്തുകൾ കാനപ്പെടുന്നതുമായ കായ്കൾ ഉത്പാദിപ്പിക്കുന്നു. ഈ ഇനത്തിന്റെ ഫലത്തിൽ നാരു സാന്നിദ്യമില്ല. ബനാറസി ഇനത്തേക്കാൾ കൂടുതൽ കായ്ഫലം ലഭിക്കുന്നു.
  • എൻ എ- 6:
ചക്കൈയ്യ ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ് എൻ എ- 6. ഇടത്തരം വലുപ്പമുള്ള കായ്കൾ ഉത്പാദിപ്പിക്കുന്ന ഈ ഇനം കൂടുതൽ കായ്കൾ ഉത്പാദിപ്പിക്കുന്നു. മാംസളതകൂടുതളുള്ള ഈ ഇനത്തിൽ നാരുകുറവായതിനാൽ സൂക്ഷിക്കാനും കാൻഡി ഉത്പാദനത്തിനും ഉപയോഗിക്കുന്നു.
  • എൻ എ- 7:
ഫ്രാൻസിസ് ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ് എൻ എ- 7. ഇടത്തരം വലുപ്പമുള്ള കായ്കൾ ഉത്പാദിപ്പിക്കുന്ന ഈ ഇനം കൂടുതൽ കായ്കൾ ഉത്പാദിപ്പിക്കുന്നു. വിപണന മേഖലകളിൽ പ്രിയമേറിയ ഈ ഇനം കൂടുതൽ ആവശ്യങ്ങൾക്ക് ഉപയോഗ്ഗിക്കുന്നു.
  • ഹിമാലയൻ നെല്ലി:
പടിഞ്ഞാറൻ ഹിമാലയസാനുക്കളിൽ കാണുന്ന വന്യമായ ഇനമാണ് ഹിമാലയൻ നെല്ലി. ഇവ തണുപ്പും ഉയരമേറിയ കുന്നുകളിലും നന്നായി വളരും. നെല്ലിക്ക വളരെ ചെറുതും സമൃദ്ധമായും കാണുന്നു.  ഔഷധമൂല്യം കൂടുതലായതിനാൽ വിപണന മേഖലകളിൽ ഈ ഇനത്തിന്റെ കായ്കൾ വൻ വിലയ്ക്ക് വിൽക്കാറുണ്ട്. തണുപ്പുള്ളയിടങ്ങളിൽ വളർത്താൻ അനുയോജ്യം.
  • കാട്ടുനെല്ലി / വനനെല്ലി:
സഹ്യപർവ്വത സാനുക്കളിലും പ്രത്യേകിച്ച് കേരള വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിൽ അപൂർവ്വമായും കാണുന്ന ഇനമാണിത്. കായ്കൾ ഹിമാലയൻ നെല്ലിയുടേതിന് സമാനമാണ്. വളരെ ചെറിയ കായ്കൾക്ക് പച്ചകലർന്ന ചുവപ്പ് നിറം കാണാം. കഞ്ചുകം കുറവാണ്. വിത്തുഭാഗം കൂടുതലുള്ള ഈ ഇനം ഔഷധമൂല്യം കൂടുതലായതിനാൽ വിപണന മേഖലകളിൽ ഈ ഇനത്തിന്റെ കായ്കൾ വൻ വിലയ്ക്ക് വിൽക്കാറുണ്ട്.
  • എൻ എ- 6:
നരേന്ദ്ര- 6 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 6. ചക്കൈയ്യ ഇനത്തിന്റെ സങ്കരയിനമാണ്. ഫലം വലുപ്പമേറിയതും ആകർഷകമായ തിളക്കമാർന്നതുമാണ്. നാരുകൾ കുറവാണ്. മരത്തിൽ നന്നായി കായ്ഫലമുണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ ജാം, കാൻഡി, മധുര പലഹാരങ്ങൾ എന്നിവയ്ക്കുപയോഗിക്കാറുണ്ട്.
  • എൻ എ- 7:
നരേന്ദ്ര- 7 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 7. ഫ്രാൻസിസ് ഇനത്തിന്റെ സങ്കരയിനമാണ്. സീസണിന്റെ മധ്യകാലത്ത് ഫലം പാകമാകും. ഫലം വലുപ്പമേറിയതും ആകർഷകമായ തിളക്കമാർന്നതുമാണ്. നാരുകൾ എൻ എ- 6 നേക്കാൾ കൂടുതലാണ്. വർഷത്തിൽ നന്നായി കായ്ഫലമുണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ ച്യവനപ്രാശം, ചട്ണി, അച്ചാറുകൾ, ജാം, സ്ക്വാഷ്  എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കാറുണ്ട്.
  • എൻ എ- 9:
നരേന്ദ്ര- 9 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 9. സീസണിന്റെ ആദ്യകാലത്ത് ഫലം പാകമാകുന്നതിനാൽ നല്ല വിപണന മൂല്യം ലഭിക്കുന്നു. മറ്റ് ഇനങ്ങളേക്കാൾ വൈറ്റമിൻ- സി വളരെക്കൂടുതൽ ഈ ഇനത്തിനുണ്ടെന്ന് എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഫലം പാകമാകുന്നത് ഒക്ടോബർ മാസം മധ്യ കാലം മുതൽ നവംബർ മാസം ആദ്യം വരെ യുള്ള കാലയളവിലാണ്.
  • എൻ എ- 10:
നരേന്ദ്ര- 10 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 10. ബനാറസ് ഇനത്തിന്റെ സങ്കരയിനമാണ്. സീസണിന്റെ ആദ്യകാലത്ത് ഫലം പാകമാകും. ഫലം വലുപ്പമേറിയതും അൽപ്പം പരന്നതുമാണ്. വർഷത്തിൽ നന്നായി കായ്ഫലമുണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ അച്ചാറുകളുടെ നിർമ്മാണത്തിനും ഉണക്കി സൂക്ഷിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.
  • ബി എസ് ആർ- 1:
ഭവാനി സാഗർ - 1 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് ബി എസ് ആർ- 1. തമിഴ്നാട് കാർഷിക സർവകലാശാലയുടെ കോയമ്പത്തൂർ ഭവാനി സാഗർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഇനമാണിത്.  മറ്റിനങ്ങളേക്കാൾ കൂടുതൽ നാരടങ്ങിയിട്ടുണ്ട്. ഫലത്തിൽ വൈറ്റമിൻ- സി കൂടുതലുണ്ട്. ആയതിനാൽ ആയൂർവേദ ഔഷധ നിർമ്മാണത്തിന് കൂടുതലുപയോഗിക്കുന്നു. ഇളം മഞ്ഞകലർന്ന നിറത്തിൽ കാണുന്ന ഈ ഇനത്തിന്റെ കായ്കൾ ഓരോന്നിനും 27 ഗ്രാം വീതം കാണുന്നു. ഉരുണ്ട ആകൃതിയുള്ളതും അറ്റം പരന്നതുമായ കായ്കൾ കയ്പേറിയതാണ്.

പരാഗണവും വിതരണവും :
  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • പക്ഷികൾ, അണ്ണാൻ, വാവലുകൾ എന്നിവയുടെ സഹായത്താലാണ് വിതരണം നടത്തുന്നത്.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:
  • വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:
സാധാരണ രീതിയിൽ വിത്തു നട്ടാണ് തൈകൾ ഉണ്ടാ‍ക്കുന്നത്. ജനുവരി-ഫെബ്രുവരി മാസത്തിൽ ലഭിക്കുന്ന നല്ല നെല്ലിക്കായിലെ വിത്തുകൾ ഉണക്കി വിത്തുകൾക്കയി തെരഞ്ഞെടുക്കാം. സ്വാഭാവിക വിത്തുമുളയ്ക്കൽ പ്രയാസമാണ്. കായ്പൊട്ടി വിത്ത് പുറത്തുവന്നാലേ മുളപ്പ് സാദ്ധ്യമാകൂ. ഉണക്കിയ മേൽത്തരം കായ്കൾ പൊട്ടിച്ച് നട്ട് തൈകൾ ഉത്പാദിപ്പിക്കാം.തടങ്ങളിലോ കവറുകളിലോ മണ്ണ്, ചാ‍ണകപ്പൊടി, ഇലപ്പൊടി എന്നിവയിൽ അര ഇഞ്ച് താഴ്ത്തി വിത്ത് ചേർത്ത് മുളപ്പ് വരുന്നതുവരെ രണ്ട്നേരം നനച്ച് മുളപ്പിക്കാവുന്നതാണ്.
വിത്തുകളുടെ പുനരുത്ഭവശേഷിക്കുറവായതിനാൽ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് രീതികൾ അവലംബിക്കാവുന്നതാണ്. തൊലി വെട്ടി ബഡ്ഡ് ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. മാതൃ സസ്യനിർമ്മാണത്തിന് (സ്റ്റോക്ക്) നല്ല വിത്തുകൾ തെരഞ്ഞെടുക്കണം. വെള്ളത്തിൽ ഉണക്ക വിത്തിട്ടാൽ താഴ്ന്നുപോകുന്ന വിത്ത് ഉണക്കിയശേഷം വിത്ത് തടത്തിൽ വിതയ്ക്കാനുപയോഗിക്കാം. ഗിബ്ബെർലിക് ആസിഡ് അനുയോജ്യമായ രീതിയിൽ ചേർത്ത വിത്തുകൾക്ക് അങ്കുരണ ശേഷികൂടുതലാണ്. സ്റ്റോക്കിന്റെ മുകള ഭാഗത്ത് ഒട്ടിക്കുന്നതിന്  ഇതേ വലുപ്പമുള്ള നല്ല ഇനത്തിലും ആരോഗ്യത്തിലുമുള്ള കൂടുതൽ കായ്ഫലമുള്ള വൃക്ഷശിഖരത്തിന്റെ മുകുളമുള്ള ഒട്ടുകമ്പായി (സയോൺ) ഉപയോഗിക്കാം. സ്റ്റോക്കിന്റെ ചുവടുഭാഗത്തിനുമുകളിൽ 20 സെ. മീറ്റർ അകലത്തിലുള്ള ഭാഗത്തെ മുകുളമുൾപ്പടെ തൊലി നീക്കിയശേഷം സയോണിലെ മുകുളമുൾപ്പെടുന്ന തൊലി ചേർത്തുവച്ച് കെട്ടിയശേഷം പോളിത്തീൻ ടേപ്പ് ചുറ്റുന്നു. സയോൺ മുകുളം മൂന്ന് നാ‍ല് ആഴ്ചയ്ക്ക് ശേഷം മുളയ്ക്കുകയും മുളപ്പിന് മുകളിൽ രണ്ട് മൂന്ന് ഇഞ്ച് ഉയരത്തിൽ വച്ച് മുറിച്ച് തൈയായി മാറ്റാവുന്നതാണ്. ആറുമാസം മുതൽ ഒരുവർഷം വരെ പ്രായമായ വിത്തുതൈകളാണ് സ്റ്റോക്കിനുപയോഗിക്കേണ്ടത്.
  • മണ്ണൊരുക്കലും, നടീൽ രീതിയും:
മേയ്- ജൂൺ മാസങ്ങളിലാണ് തൈകൾ നടേണ്ടത്. ഒരു ഘന മീറ്റർ (1 മീ. നീളം, 1 മീ. വീതി, 1 മീ. താഴ്ച) ഉള്ള കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. കാറ്റിൽ ഒട്ടിപ്പിന് ഉലച്ചിലുണ്ടാകാതിരിക്കാൻ താങ്ങ് കമ്പ് പിടിപ്പിക്കുകയും വേണം. തൈ വളരുന്നതനുസരിച്ച് ഗ്രാഫ്റ്റിന് താഴേയുണ്ടാകുന്ന പൊടിപ്പുകൾ നീക്കം ചെയ്യേണ്ടതും ഗ്രാഫ്റ്റിന് മുകളിൽ മണ്ണ് വരാതിരിക്കേണ്ടതുമാണ്. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 4.5 മീറ്റർ അകലത്തിലാണ് നെല്ലി നടേണ്ടത്.
  • വളപ്രയോഗം, ജലസേചനം:
ഒരു ഘന മീറ്റർ (1 മീ. നീളം, 1 മീ. വീതി, 1 മീ. താഴ്ച) ഉള്ള കുഴിയെടുത്ത് അതിൽ മൂന്നു നാല് കുട്ട വളക്കൂറുള്ള മണ്ണും, 1 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, 500 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. ആയതിൽ മധ്യ ഭാഗത്താണ് തൈകൾ നടേണ്ടത്. പിന്നീടുള്ള വർഷങ്ങളിൽ 10 കി. ഗ്രാം സാധാ വളം, 100:50:100 ഗ്രാം എൻ പി കെ മിശ്രിതം എന്നിവ 10 വർഷം വരെ നൽകാവുന്നതാണ്.
15 ദിവസത്തിലൊരിക്കൽ ചെറിയ നെല്ലികൾക്ക് നനയ്ക്കേണ്ടതുണ്ട്. മൺസൂൺ മഴയ്ക്ക്ശേഷം 25 മുതൽ 30 വരെ ലിറ്റർ ജലം മരമൊന്നിന് ദിവസവും ലഭ്യമാക്കണം. നനയ്ക്കുന്നത് ചുരുക്കാൻ തൈത്തടങ്ങളിൽ പുതയിടുന്നതോ തുള്ളിനനരീതി അവലമ്പിക്കുന്നതോ നന്നാണ്. തടങ്ങളിൽ പുതയായി കച്ചിലോ കരിമ്പിൻ ചണ്ടിയോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവിന്നതാണ്.  ഡിസംബർ അവസാനത്തോടെ തടിച്ചുവട്ടിൽ നിന്നും മുക്കാ‍ൽ മീറ്റർ ഉയരത്തിലുള്ള 4-9 വരെ ശാഖകൾ നിർത്തി, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും ജലൽഭ്യതയും ശ്രദ്ധിക്കുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും.
  • വിളവ് ലഭ്യത:
സാധാരണ ഇനങ്ങളുടെ ഫലത്തിന്റെ നിറം മഞ്ഞയിൽ നിന്നും തവിട്ട് നിറത്തിലേക്ക് മാറുമ്പോൾ വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. എന്നാൽ മൂപ്പെത്തിയ കായ്കൾ മരത്തിൽ നിന്നും ശേഖരിച്ചില്ല എങ്കിൽ അവ താനേകൊഴിയുകയും പിന്നീടുള്ള വർഷത്തിൽ ഫലത്തേ ബാധിക്കുകയും ചെയ്യും. ബനാറസി, ഫ്രാൻസിസ് ഇനങ്ങൾ ഇത്തരത്തിൽ പ്രതികരിക്കാറുണ്ട്.
സാധാരണ ഇനങ്ങൾ 6-8 വർഷം കൊണ്ട് കായ്ക്കുമ്പോൾ ബഡ്ഡ്/ഗ്രാഫ്റ്റിനം 3 വർഷംകൊണ്ട് കായ്ഫലം ലഭ്യമാക്കുന്നു. 10-12 വർഷങ്ങൾക്കുശേഷം നല്ല രീതിയിൽ കായ്ച്ചുതുടങ്ങിയാൽ

രോഗങ്ങളും രോഗ നിവാരണവും :
  • ഇലപ്പൂപ്പ്:
രോഗാണു: ഫംഗസ് (റവേനിലിയ എംബ്ളിക്കേ)
ലക്ഷണം:       ഇലകളിലും കായ്കളിലും തവിട്ട് നിറത്തിലുള്ള പൂപ്പൽ പ്രത്യക്ഷപ്പെടുന്നു. പിന്നീട് കടുത്ത തവിട്ട് നിറത്തിലോ കറുത്തനിറത്തിലോ ആകുന്നു. പാകമെത്താതെ കായും ഇലകളും കൊഴിയുകയും ചെയ്യുന്നു. സാധാരണ സെപ്തംബർ മാസത്തെ മൺസൂൺ മഴയ്ക്ക് ശേഷമാണ് രോഗം കണ്ടുവരാറുള്ളത്.
പ്രതിവിധി:       സെപ്തംബർ മാസം ആദ്യ 10-15 ദിവസങ്ങൾക്കുള്ളിൽ 0.3% ഡയത്തീൻ എം-45 അല്ലെങ്കിൽ ഇന്തോഫിൽ എം-45 മൂന്നുഗ്രാം പ്രതി ലിറ്റർ എന്നകണക്കിന് കായ്കളിൽ തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
  • കായ് ചൊട്ടൽ:
ലക്ഷണം:       ബോറോണിന്റെ അഭാവത്താലുണ്ടാകുന്ന അപര്യാപ്തതാരോഗമാണിത്. വിത്തുഭാഗത്തെ കലകൾ തവിട്ട് നിറത്തിലും പിന്നീട് കറുപ്പ് നിറത്തിലുമാകും. ആയതിനുശേഷം  കായ്ക്കുള്ളിൽ വ്യാപിച്ച് ആകൃതിക്ക് വ്യത്യാസമുണ്ടാകുന്നു.
പ്രതിവിധി:       സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ 0.6% ബൊറാക്സ് 10-15 ദിവസങ്ങൾക്കുള്ളിൽ മൂന്നു തവണ കായ്കളിൽ തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
  • കായ്പ്പുള്ളി:
രോഗാണു: ഫംഗസ്
ലക്ഷണം:       വെള്ള സാന്നിധ്യമുള്ള കുമിളകൾ കായ്കളിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് കുമിളകൾ വലുതാവുകയും മഞ്ഞ, തവിട്ട്, കറുപ്പ് നിറമാറ്റത്തിലെത്തുകയും ചെയ്യുന്നു. പിന്നീട് കുമിള പരന്ന് കറുത്ത പുള്ളികളാവുകയും കായ്കൾ അഴുകുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യമേ മരുന്ന് പ്രയോഗിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്. 0.1-0.5 % ബൊറാക്സോ കറിയുപ്പോ കായ്കളിൽ തളിച്ച് രോഗാണുക്കളെ നിയന്ത്രിക്കാവുന്നതാണ്.
  • തണ്ട് മുഴ:
ലക്ഷണം:       സസ്യത്തിന്റെ കാണ്ഡത്തിലും ചെറുശാഖകളിലും മുഴകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് വളർച്ച മുരടിക്കുകയും ചെയ്യുന്നതാണിതിന്റെ ലക്ഷണം.
പ്രതിവിധി:       രോഗ ഭാഗങ്ങൾ നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. കാലാകാലങ്ങളിൽ കൊമ്പുകോതുന്നത് (പ്രൂൺ ചെയ്യുന്നത്) തണ്ട് മുഴ സാധ്യത ഒഴിവാക്കാൻ സാധിക്കും.

കീടങ്ങളും കീട നിവാരണവും :
  • കീടം: തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)
ലക്ഷണം:       കാണ്ഡഭാഗത്ത് സുഷിരങ്ങൾ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം:     125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ദ്വാരങ്ങളിൽ മണ്ണെണ്ണ ഒഴിച്ചോ ഇവയെ നശിപ്പിക്കാം. മരുന്ന് പ്രയോഗിച്ചശേഷം മണ്ണുപയോഗിച്ച് ദ്വാരം അടയ്ക്കാവുന്നതാണ്.

  • കീടം: തണ്ടുതുരപ്പൻ ഗാളീച്ച (ബെട്ടൂസ സ്റ്റൈലോഫൂറ)
ലക്ഷണം:       മൺസൂൺ കാലത്തേത്തുടർന്ന് ഇളം കാണ്ഡഭാഗത്ത് സുഷിരങ്ങൾ ഉണ്ടാക്കി അകത്തു മുട്ടയിട്ട് ലാർവകളെ വിരിയിക്കുന്നു. ഈ ലാർവകൾ അകവശം തിന്നുന്നതോടൊപ്പം മുഴകൾ ഉണ്ടാക്കുകയും ചെയ്യും. ഈ മുഴകൾക്ക് താഴെ ചില പുതുശാഖകൾ മുളയ്ക്കാറുമുണ്ട്.
നിവാരണം: ലാർവ്വ ഉളപ്പടെയുള്ള മുഴഭാഗങ്ങൾ നീക്കം ചെയ്യുകയും ലാർവകളെ നശിപ്പിക്കുകയുമാണ് ഇതിനുള്ള പ്രധാന പരിഹാരം. മഴയ്ക്ക് ശേഷം 0.05% മോണോക്രോട്ടോഫോസ് തളിക്കുന്നത് ഗാളീച്ചയെ തുരത്തി കീടനിയന്ത്രണത്തിലാക്കാം.

മറ്റ് വിശേഷങ്ങൾ :
  • മഹാരാഷ്ട്രയാണ് നെല്ലിക്കയുത്പാദനത്തിലും വിതരണത്തിലും ഇന്ത്യയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം.
  • നെല്ലിക്കായ്കളിൽ വൈറ്റമിൻ സി ധാരാളമുണ്ട്.
  • ചൂടിൽ നശിക്കാത്ത വൈറ്റമിൻ സി നെല്ലിക്കായുടെ പ്രത്യേകതയാണ്.
  • നെല്ലിക്ക ഭക്ഷിക്കുന്നവരിൽ കാത്സ്യാഗിരണ തോത് കൂടുതലുള്ളതിനാൽ അസ്ഥികളുടെ ആരോഗ്യം വർദ്ധിക്കുന്നു.
  • നെല്ലിക്കയിൽ ധാരാളം പ്രോട്ടീനുകളുള്ളതിനാൽ കോശവളർച്ചയ്ക്കും പേശീവളർച്ചയ്ക്കും ശാരീരികാവയവങ്ങളുടെ വളർച്ചയേയും ത്വരിതപ്പെടുത്തുന്നു.
  • നെല്ലിക്കായ്കൾ മഷി, തുണിത്തരങ്ങൾക്കുള്ള ചായം, ഷാമ്പൂ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്നു.
  • നെല്ലിയില ഏലത്തിന് പുതയിടാൻ ഉത്തമമാണ്.
  • ഭരണി നക്ഷത്രക്കാരുടെ നക്ഷത്ര വൃക്ഷം നെല്ലിയാണ്.
  • പാലാഴി മഥനത്തിനുശേഷമുള്ള ദേവാസുരയുദ്ധത്തിനിടയിൽ ഭൂമിയിൽ വീണ അമൃത് തുള്ളികളിൽ നിന്നാണ് നെല്ലിയുണ്ടായതെന്ന് ഹൈന്ദവർ കരുതിപ്പോരുന്നു.
  • ബുദ്ധ സംഘങ്ങൾക്ക് അശോക ചക്രവർത്തി അവസാനമായി നൽകിയ ഭിക്ഷ നെല്ലിക്കയാണെന്ന് ബുദ്ധമത വിശ്വാസികൾ വിശ്വസിച്ചു പോരുന്നു.
  • ശ്രീ ശങ്കരാചാര്യരെപ്പറ്റി കവിയും തത്വചിന്തകനുമായ രവി തേജ യെലമഞ്ചിലി എഴുതിയ പുസ്തകത്തിന്റെ പേരാണ് ‘ആമ്ലകി’. ആമ്ലകി എന്നത് നെല്ലിക്കായുടെ മറ്റൊരു പേരാണ്.
  • തമിഴ് സംഘകാല കവയിത്രിയായ അവ്വയാർക്ക് പാണ്ഡ്യരാജാവ് അത്തിയമൻ നെല്ലിക്ക പവിത്രവും അമൂല്യവുമായി കണക്കാക്കി ദാനമായി നൽകിയിട്ടുണ്ടെന്ന് അക്കാല കൃതികളിൽ പരാ‍മർശിച്ചിട്ടുണ്ട്.
  • ഇന്ത്യയിൽ നെല്ലിക്കാ കൂടുതലും ഉപ്പ്, എണ്ണ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവ ചേർത്ത് അച്ചാറുകളാക്കി ഉപയോഗിക്കുന്നു.
  • ഉത്തരേന്ത്യയിൽ നെല്ലിക്കയും പഞ്ചസാര പാണിയും ചേർത്ത് സംസ്കരിച്ചെടുത്ത സത്ത് രാത്രികാല ആ‍ഹാരശേഷം ഉപയോഗിക്കുന്നു.
  • ദക്ഷിണേന്ത്യയിൽ നെല്ലിക്കയും കരിപ്പട്ടി പാണിയോ ചെറുതേനോ ചേർത്ത് സംസ്കരിച്ചെടുത്ത സത്ത് രാത്രികാല ആ‍ഹാരശേഷം ഉപയോഗിക്കുന്നു. നെല്ലിക്ക- തേൻ സത്ത് നേത്രജന്യ രോഗങ്ങൾക്ക് ഔഷധമാണ്.
  • കേരളത്തിലെ കിണറുകളിൽ നെല്ലിയുടെ പലക വിരിക്കാറുണ്ട്. ജലശുദ്ധീകരണത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
  • നെല്ലിയ്ക്ക് ഇടവിളയായി പഴവർഗ്ഗ സസ്യങ്ങളായ പേര, വാഴ, ജാമ്പ, നാരകം എന്നിവ നടാവുന്നതാണ്.
  • നെല്ലിയ്ക്ക് ഇടവിളയായി പച്ചക്കറി വർഗ്ഗ സസ്യങ്ങളായ പടവലം, പാവൽ, പയർ, വെള്ളരിവർഗ്ഗങ്ങൾ എന്നിവ നടാവുന്നതാണ്.
  • നെല്ലിയ്ക്ക് ഇടവിളയായി കിഴങ്ങ് വർഗ്ഗ സസ്യങ്ങളായ മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ എന്നിവ നടാവുന്നതാണ്.
  • നെല്ലിയ്ക്ക് ഇടവിളയായി ചീര, മുളക്, കത്തിരി, തക്കാളി, കുറ്റിപ്പയർ, വഴുതന, വെണ്ട എന്നിവ നടാവുന്നതാണ്.
  • നെല്ലിയ്ക്ക് ഇടവിളയായി ഗുണ്ടുമല്ലി( മാരിഗോൾഡ്), തുളസി, മല്ലി, പുതിന എന്നിവ നടാവുന്നതാണ്.
  • ഗുജറാത്ത് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദനശേഷിയുള്ള നെൽലിയിനങ്ങളാണ് ആനന്ദ്-1, ആനന്ദ്- 2, ആനന്ദ്- 3 എന്നിവ.
  • നെല്ലി വിത്ത്
  • നെല്ലി തൈ
  • നെല്ലിയ്ക്ക
  • നെല്ലിമരം
  • നെല്ലിപ്പൂവ്
  • നെല്ലിക്ക അച്ചാർ

Tuesday 12 April 2016

8. പപ്പായ

പപ്പായ – Papaw
അമേരിക്കയിൽ ജന്മം കൊണ്ട പപ്പായ ഇന്ത്യയിലുടനീളം തോട്ടവിളയായും അല്ലാതെയുംകൃഷിചെയ്തു വരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം കാണപ്പെടുന്നു. മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്ക, ഓസ്ട്രേലിയ, മലേഷ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ പപ്പായ കൃഷിചെയ്തുവരുന്നു. പപ്പായ അല്ലെങ്കിൽ ഓമക്ക മരം കേരളത്തിൽ സമൃദ്ധമായിക്കാണുന്നു. ജലസാമീപ്യമുള്ള എല്ലായിടത്തും പപ്പായ നന്നായി വളരും. പപ്പായ ദ്രുത വളർച്ചയുള്ള സസ്യമാണ്. ഫലങ്ങളിൽ വാഴപ്പഴം, ഓറഞ്ച്, മാങ്ങ എന്നിവ കഴിഞ്ഞാൽ ലോകത്തിൽ നാലാം സ്ഥാനമാണ് പപ്പായയ്ക്കുള്ളത്.
ശാസ്ത്ര പഠന വിഭാഗം:
കുടുംബം:കാരിക്കേസീ
ശാസ്ത്ര നാമം:കാരിക്ക പപ്പായ / Carica papaya L.

അറിയപ്പെടുന്ന പേരുകൾ:
മലയാളം:പപ്പായ, ഓമയ്ക്ക, കപ്പയ്ക്ക, കപ്പളങ്ങ, കർമൂസ്സ്, പപ്പാളി, കർമത്തി
ഇംഗ്ളീഷ്:പപൌ(Papaw), പാപാ(Pawpaw)
സംസ്കൃതം:ഏരണ്ടകർക്കടി
ഹിന്ദി  :പപീത
ബംഗാളി:പേപേ
തമിഴ്  :പപ്പയ്യ
തെലുങ്ക്           :ബോപ്പയി

സസ്യ വിശേഷങ്ങൾ :
       ദ്രുത വളർച്ചയുള്ളതും ഏകദേശം 5-10  മീറ്റർ വരെ നീളമുള്ളതും മിക്കവാറും ഒറ്റത്തടിയായും ഉള്ളിലാതെ പൊള്ളയായും കാണപ്പെടുന്നതുമായ ബഹുവർഷി സസ്യമാണ് പപ്പായമരം. മുഖ്യകാണ്ഡത്തിന് എന്തെങ്കിലും നാശമുണ്ടായാൽ ഒന്നിലധികം കാണ്ഡങ്ങളുണ്ടാകുന്നു. പപ്പായ ഇനങ്ങൾ പൂവുകൾ ഉണ്ടാകുന്ന തരത്തിൽ മൂന്നുതരമുണ്ട്. ആൺ, പെൺ എന്നീ തരത്തിലുള്ള ഏകലിംഗങ്ങളും ദ്വിലിംഗവുമാണത്. ആൺ പൂക്കളുള്ള മരങ്ങൾക്ക് കാര്യമായ ഉപയോഗങ്ങളില്ല. പപ്പായയുടെ ഏതുഭാഗം മുറിച്ചാലും വെളുത്ത നിറമുള്ള കറ ഒഴുകും.
  • കാണ്ഡം:
മിക്കവാറും ഒറ്റത്തടിയായി കാണുന്ന ഇതിന്റെ കാണ്ഡത്തിൽ ഇലപ്പാടുകൾ വ്യക്തമായിക്കാണാം. മുഖ്യകാണ്ഡത്തിന് എന്തെങ്കിലും നാശമുണ്ടായാൽ ഒന്നിലധികം കാണ്ഡങ്ങളുണ്ടാകുന്നു. കാണ്ഡം ഉരുണ്ടതും വെളുപ്പ് കലർന്ന പച്ചനിറമുള്ളതുമാണ്. ചിലയിനങ്ങൾക്ക് അൽപ്പം ഇരുണ്ടനിറം കാണുന്നു. ഉൾഭാഗം പൊള്ളയും ജലസാന്നിദ്യമുള്ളതുമാണ്. ബാക്കിഭാഗം നാരുനിറഞ്ഞതുമാണ്.
  • വേര്:
തായ്‌ വേരുപടലമാണ് ഇവയ്ക്കുള്ളത്. തണ്ടിന്റേത് പോലെ ജലസാന്നിദ്യമുള്ള വെളുത്ത വേരുകളാണ് ഇവയ്ക്കുള്ളത്.
  • ഇല:
പപ്പായയിലകൾ വളരെ 70 സെ. മീറ്റർ വരെ വ്യാപ്തിയിൽ വലുതും കടും പച്ചനിറമുള്ള കൈയുടെ ആകൃതിയുള്ള (ഹസ്താകാരം) വേർപിരിയാത്ത ഇലഭാഗങ്ങളുണ്ട്. ഓരോ വേർപിരിയാത്ത ഇലഭാഗങ്ങളിൽ ചേർന്ന് വേർതിരിയാത്ത ചെറു ഇലഭാഗ രൂപങ്ങളുണ്ട്. പത്ര ഫലകത്തിന് കടുത്ത പച്ച നിറമാണുള്ളത്. ഇലയോടുചേർന്നു ഏകദേശം 0.5-1 മീറ്റർ നീളമുള്ള കുഴൽപോലുള്ള പത്രവൃന്തം കാണുന്നു.
  • പൂവ്:
വർഷം മുഴുവനും പൂക്കാലമാണെന്നത് ഇതിന്റെ പ്രത്യേകതയാണ്. പൂക്കൾ ഏകലിംഗികളാണ് പത്രകഷങ്ങളിൽ നിന്നും ഉണ്ടാകുന്നു. പൂവിന്റെ തരത്തിൽ ആൺ, പെൺ, ഉഭയലിംഗ പപ്പായ മരങ്ങൾ കാണുന്നു. ആൺ പൂക്കൾക്കു നീളമേറിയ ദളപുട നാളിയും അഞ്ചെണ്ണം കേസരങ്ങളും കാണുന്നു. പെൺ പൂക്കൾ വലുപ്പം കൂടുതലും പുഷ്പദളങ്ങളുടെ അറ്റം പിരിഞ്ഞും സുഗന്ധത്തോടെയും കാണുന്നു. പൂക്കൾ വെള്ളനിറത്തിലോ ഇളം മഞ്ഞ നിറത്തിലോ കാണപ്പെടുന്നു. ആൺ പൂക്കളുള്ളവയിലെ പൂക്കൾ അരമീറ്ററോളം നീളമുള്ള കുഴലിന്റെ അറ്റത്തായികാണുന്നു.പൂവിനു 5 വീതം മാംസളമായ ബാഹ്യ ദളങ്ങളും, ആന്തരിക ദളങ്ങളുമുണ്ട്. കടും മഞ്ഞ നിറമുള്ള 5 കേസരങ്ങളുണ്ട്.
  • ഫലം:
പപ്പായയുടെ ഫലം ബെറിയാണ്. ഫലത്തിന്റെ മദ്ധ്യഭാഗം പൊള്ളയും ഫലത്തിന്റെ അകഭാഗം വിത്തുകൾ നിറഞ്ഞതുമാണ്. ചെറിയകായ്കൾക്ക് പച്ചയും വിളയുമ്പോൾ പച്ചകലർന്ന മഞ്ഞ, മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ കാണും. ഇളം ഫലവിത്തുകൾ വെളുത്ത മുത്തുപോലെയും മൂപ്പെത്തിയ ഫലത്തിന്റെ വിത്തുകൾ ഇരുണ്ട നിറവുമാണ്.  വിത്തുകൾ ഈർപ്പമുള്ള സ്തരത്തിനുള്ളിൽ കാണപ്പെടുന്നു. വിത്തുകൾ പുതിയ തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്.
ഉപയോഗങ്ങൾ:
  • കായ്:
പപ്പായ ഫലങ്ങൾ ഏത് രീതിയിലും പ്രയോജനപ്പെടുത്താം. പച്ച ഫലങ്ങൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. പച്ചക്കായയിലാണ് വെളുത്ത നിറത്തിലുള്ള പപ്പയിൻ കൂടുതലാ‍യി കാണുന്നത്. പപ്പയിന്റെ വ്യപാരമൂല്യം കൂടുതലായതിനാൽ പപ്പയിനുവേണ്ടി മാത്രവും കൃഷിചെയ്യുന്നു. പച്ചക്കായ ഉദരകൃമി നാ‍ശത്തിന് ഉത്തമമാണ്. പച്ചക്കറിയായും അച്ചാറിനും പപ്പായ ഉപയോഗിക്കാം. പഴുത്ത കായ്കൾ പഴവർഗ്ഗമായി ഉപയോഗിക്കാം. അധികം പഴുക്കാത്ത പഴം കൂടുതൽ ആസ്വാദ്യകരമാണ്. ജാം, ജ്യൂസ്, ജെല്ലി, കാൻഡി എന്നിവയ്ക്ക് പപ്പായ ഉപയോഗിക്കാവുന്നു. ലവണങ്ങൾ, പ്രോട്ടീൻ, കൊഴുപ്പ്, പെക്റ്റിൻ, അന്നജം എന്നിവയടങ്ങിയ പൌഡർ നിർമ്മാണത്തിനും ഫലകഞ്ചുകം പ്രയോജനപ്പെടുത്തുന്നു. ഈ പൌഡർ വിവിധ ഭഷ്യവസ്ഥുക്കളിലും സൌന്ദര്യ വർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നു.
  • വിത്ത്:
പപ്പായ ഫലത്തിലെ വിത്ത് കരൾ, പ്ളീഹ, ദഹന വ്യവസ്ഥ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.
  • തണ്ടിലെ നീര് :
പപ്പായയുടെ തണ്ടിലെ നീര് ഔഷധമായി ഉപയോഗിക്കുന്നു.
  • ഇല:
പപ്പായ ഇല താറാവ്, കോഴി, മുയൽ എന്നീ വളർത്ത് മൃഗങ്ങൾക്ക് ഭക്ഷണമായി നൽകിവരുന്നു.
രാസഘടകങ്ങൾ:
  • ഫലം:
പപ്പായയുടെ ഫലത്തിൽ പ്രോട്ടിയോലിറ്റിക് അമ്ളമായ പപ്പയിൻ ധാരാളം അടങ്ങിയിരിയ്ക്കുന്നു.  പെക്ടിനും സിട്രിക്, മാലിക് എന്നീ അമ്ളങ്ങളും അടങ്ങിയിട്ടുണ്ട്. പ്രധാന വൈറ്റമിനുകളായ  വൈറ്റമിൻ-എ, വൈറ്റമിൻ-ബി, വൈറ്റമിൻ-സി എന്നിവയുടെ കലവറയാ‍ണ്. ആൽക്കലോയ്ഡുകൾ, ഗ്ളൈക്കൊസ്റ്റെഡുകൾ, ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പായയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. ബീറ്റാകരോട്ടിൻ അടങ്ങിയിരിക്കുന്ന പപ്പായ അർബുദ രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടവുമാണ്.
  • വിത്ത് :
പപ്പായ ഫലവിത്തിൽ കാരിസിൻ എന്ന എണ്ണയുണ്ട്.
  • ഇല:
ഇലയിൽ കാർപ്പയിൻ എന്ന ആൽക്കലോയ്ഡും, ടാനിൻ, ആൻട്രാക്വിനോൺ,  കാർഡിനോലൈഡ്സ്, ഫിനോളുകൾ, ഗ്ളൈക്കോസൈഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകളായ വൈറ്റമിൻ- വൈറ്റമിൻ-സി, വൈറ്റമിൻ-ഡി, വൈറ്റമിൻ-ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
 ആ‍യുഃവേദ പ്രയോഗങ്ങൾ:
ഫലം, കറ, വിത്ത് എന്നിവ ഔഷധഭാഗമാണ്.
രസ ഘടകങ്ങൾ
പച്ച ഫലം
രസം:കടു, തിക്തം
ഗുണം:ലഘു, തീക്ഷ്ണം, രൂക്ഷം
വീര്യം  :ഉഷ്ണം
വിപാകം:കടു
പഴുത്ത ഫലം
രസം:മധുരം
ഗുണം:ഗുരു, രൂക്ഷം
വീര്യം  :ശീതം
വിപാകം:മധുരം

  • പച്ച പപ്പായ  ഉദരകൃമി നാ‍ശത്തിന് ഉത്തമമാണ്.
  • പഴുത്ത പപ്പായ ദഹനത്തെ സഹായിക്കുന്നു.
  • പപ്പായയുടെ കറയിൽ നിന്നും വിവിധ ആയുഃവേദ ഔഷധങ്ങൾ ഉണ്ടാക്കുന്നു.
  • പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽവൃണം എന്നിവ കുറയുന്നതാണ്.
  • ഡങ്കിപ്പനിയ്ക്ക് പപ്പായ ഇലയിലെ രാസഘടകകങ്ങൾ ഉപയോഗിക്കാമെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
  •  
വിവിധ ഇനങ്ങൾ :
ഫലത്തിനായും, പപ്പയിൻ കറയ്ക്കായും പപ്പായ ഇനങ്ങൾ കൃഷി ചെയ്തുവരുന്നു. നാടൻ ഇനങ്ങൾ കൂടാതെ റെഡ് ലേഡി, വാഷിങ്ങ്ടൺ, ഹണി ഡ്യൂ‍, കൂർഗ് ഹണി ഡ്യൂ, സോളോ, പൂസർ വാർഫ്, പൂസൻഹാ, പൂസ ജയന്റ്, സെലക്ഷൻ-1, സി.ഓ-1, സി.ഒ-2, സി.ഒ-5 എന്നിവയാണ് പ്രധാന ഇനങ്ങൾ.
  • നാടൻ ഇടത്തരം:
ഇലക്കൈകൾക്ക് പിങ്ക് നിറമുള്ള ഈ ഇനം കേരളത്തിൽ വീട്ടുവളപ്പിൽ സാധരണ കാണാറുണ്ട്. ചെറിയ മരത്തിൽ ധാരാളം കായ്കൾ ഉണ്ടാകും. കായ്കൾ ചെറുതും അണ്ഡാകൃതിയുമാണ്. പാകമാകുമ്പോൾ അങ്ങിങ്ങ് പച്ചനിറം കലർന്ന മഞ്ഞ നിറത്തിൽ തൊലിയും, ഓറഞ്ച് നിറത്തിൽ ഫലകഞ്ചുകവും കാണപ്പെടും. വിത്തുകൾ ധാരാളമുണ്ടാകും.
  • നാടൻ നെടിയത്:
ഇലക്കൈകൾക്ക് ഇളം മഞ്ഞ നിറമുള്ള ഈ ഇനവും കേരളത്തിൽ വീട്ടുവളപ്പിൽ സാധരണ കാണാറുണ്ട്. ഉയരമുള്ള മരത്തിൽ ധാരാളം കായ്കൾ ഉണ്ടാകും. കായ്കൾ നീളമേറിയതും ഏകദേശം സിലിണ്ടർ ആകൃതിയുമാണ്. പാകമാകുമ്പോൾ അങ്ങിങ്ങ് പച്ചനിറം കലർന്ന മഞ്ഞ നിറത്തിൽ തൊലിയും, ഓറഞ്ച് നിറത്തിൽ ഫലകഞ്ചുകവും കാണപ്പെടും. വിത്തുകൾ ധാരാളമുണ്ടാകും.
  • വാഷിംങ്ങ്ടൺ:
ഇലക്കൈകൾക്ക് പിങ്ക് നിറമാണ്. ശാഖകൾക്ക് പിങ്ക് നിറവും പൂക്കൾക്ക് മഞ്ഞ നിറവുമാണ്. ഫലങ്ങൾ ഉരുണ്ടതോ അണ്ഡാകൃതിയോ ആണ്. നല്ല ആസ്വാദ്യകരമായ രുചിയും മധുരവും മണവുമുണ്ട്. വിത്തുകൾ കുറവുമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ വ്യാവസായികമായി കൃഷി ചെയ്തുവരുന്നു.
  • ഹണി ഡ്യൂ / മധുബിന്ദു:
ഹണി ഡ്യൂ, മധുബിന്ദു എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ഇനം പേരുപോലെ ആസ്വാദ്യകരമായ മധുരവും രുചിയുമുണ്ട്. പൊക്കം കുറഞ്ഞ പപ്പായയിനമാണ് ഹണി ഡ്യൂ  ഫലത്തിനായി വ്യാവസായികമായി കൃഷി ചെയ്തുവരുന്നു. ആയതിനാൽ എളുപ്പത്തിൽ വിളവെടുക്കാ‍നാ‍കും. ഒന്നു മുതൽ രണ്ടര കിലോ തൂക്കമുള്ള വലുതും നീളമേറിയതുമായ കായ്കൾ വിളയുമ്പോൾ ഇളം മഞ്ഞനിറത്തിലാകും കാണുന്നത്. കായ്കളിൽ വിത്തുകൾ കുറവാണ്.  വിപണന മൂല്യം കൂടുതലാണ്. ഇന്ത്യയിലുടനീളം കൃഷിചെയ്തുവരുന്ന ഇനമായ ഇതിന് ആൺ പെൺ വൃക്ഷങ്ങൾ വെവ്വേറെയാണ്.
  • കൂർഗ് ഹണി ഡ്യൂ
ഹണി ഡ്യൂ ഇനവുമായി അഭേദ്യബന്ധമുള്ള ഈ ഇനം പേരുപോലെ ആസ്വാദ്യകരമായ മധുരവും രുചിയുമുള്ളതാണ് കൂർഗ്ഗ് ഹണി ഡ്യൂ. രണ്ട് മുതൽ മൂന്നര കിലോ തൂക്കമുള്ള വലുതും അണ്ഡാകൃതിയുള്ളതുമായ കായ്കൾ വിളയുമ്പോൾ പച്ചകലർന്ന മഞ്ഞ നിറത്തിലും ഫലകഞ്ചുകം ഓറഞ്ച് നിറത്തിലാകും കാണുന്നത്. ആൺ പപ്പായ വൃക്ഷങ്ങൾ ഈ ഇനത്തിന് കാണില്ല. ഇന്ത്യയിലെ വടക്ക്- കിഴക്കൻ പ്രദേശത്ത് കൃഷിചെയ്തുവരുന്ന ഇനമാണ്. 
  • റെഡ് ലേഡി:
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നതും കേരളത്തിൽ അപൂ‍ർവ്വമായി കണ്ടുവരുന്ന പപ്പായയിനമാണ് റെഡ് ലേഡി. എഫ്-1 ഹൈബ്രിഡ് ഇനത്തിൽപ്പെടുന്ന ഈ ഇനത്തിന്റെ ജന്മദേശം തായ്ലന്റാണ്. നട്ടുകഴിഞ്ഞ് 8 മാസത്തിനുള്ളിൽ കായ്കൾ പാകമാകും. കായൊന്നിന് ശരാശരി നാലു കിലോ തൂക്കവുമുണ്ടാകും. ഫലത്തിന് സൂക്ഷിപ്പുകാലം കൂടുതലാണ്. മരമൊന്നിനു 50-80 കിലോ ഫലം വർഷത്തിൽ ലഭ്യമാകും. മരത്തിന് പൊക്കം കുറവാണ്. വട്ടപ്പുള്ളി രോഗ ത്തെ കാര്യമായി ചെറുക്കുന്ന ഈ ഇനത്തിന്റെ ഫലത്തിന് 1.5-2 കിലോ തൂക്കവും കാണും. ഫലകഞ്ചുകം കട്ടിയും ചുവപ്പ് നിറവും 13% പഞ്ചസാരയും ആസ്വാദ്യകരമായ മണവുമുണ്ട്.
  • സോളോ:
ഹവായി ദ്വീപുകളിൽ നിന്നെത്തിയ പ്രശസ്തയിനമായ സോളോ ആന്ധ്രാപ്രദേശിൽ വ്യാപകമായി കൃഷിചെയ്യുന്നു. പഴങ്ങൾ ചെറുതും പിയറിന് സമാനവുമാണ്. കായ്കൾ 0.5-1 കിലോ വരെ വലുപ്പമുണ്ടാകും. ഈ ഇനത്തിന് ആൺ ചെടികൾ ഉണ്ടാകാറില്ല. പൊക്കം കുറഞ്ഞ ഈ ഇനത്തിന്റെ കായ്കൾ പാകമാകുമ്പോൾ മഞ്ഞകലർന്ന പച്ചനിറവും പഴുക്കുമ്പോൾ മഞ്ഞകലർന്ന ഓറഞ്ച് നിറമോ, പിങ്ക് നിറമോ ഉണ്ടാകും. നല്ല മധുരമുള്ള ഫലം ലഭ്യമാക്കുന്ന ഈ ഇനത്തിന് കാമിയ, സൺ റൈസ് സോളോ, സൺ സെറ്റ് സോളോ, വിസ്റ്റ സോളോ, വൈമനലൊ സോളോ (എക്സ്-77) എന്നീ ഉപവിഭാഗ ഇനങ്ങളുമുണ്ട്. മിതമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്നു.
  • റാഞ്ചി സെലക്ഷൻ:
ബീഹാറിലെ കർഷകർ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഇനമാണ് റാഞ്ചി. തെക്കേ ഇന്ത്യയിലും വ്യാപകമായി കാണുന്നു. ഇടത്തരം ഉയരമുള്ള ഈ ഇനത്തിന് വലിയ ഫലമുണ്ടാകുന്നു. പഴങ്ങൾ ഗോളാകൃതിയും ഫലകഞ്ചുകത്തിന് കടുത്ത മഞ്ഞ നിറവും ആസ്വാദ്യകരമായ മധുരവുമുണ്ട്. ഇക്കാരണത്താൽ നല്ല വിപണി മൂല്യമുണ്ട്. ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.
  • സി. ഒ.-1:
കോയമ്പത്തൂരിലെ തമിഴ് നാട് കാർഷിക സർവ്വകലാശാ‍ല വികസിപ്പിച്ചെടുത്ത സങ്കര ഇനമാണ് സി. ഒ.-1. ആന്ധ്രാപ്രദേശിൽ ഈ ഇനംവ്യാപകമായി കൃഷിചെയ്യുന്നു. കുള്ളൻ ഇനമായ ഇത് വ്യവായികമായി കൃഷിചെയ്തു വരുന്നു. റാഞ്ചി ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഈ ഇനം പ്രധാനമായും ഫലത്തിനായി കൃഷിചെയ്തുവരുന്നു. തറനിരപ്പിൽ നിന്നും 60-75 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. കായ്കൾ ഇടത്തരം വലുപ്പവും ഗോളാകൃതിയുമാണ്. പാകമായ പഴതിന്റെ തൊലി മഞ്ഞകലർന്ന പച്ചയും, ഫലകഞ്ചുകം ഓറഞ്ചുകലർന്ന മഞ്ഞയുമാണു. സൂക്ഷിപ്പുഗുണം കൂടുതലുള്ള ഇവയിൽ പപ്പയിൻ സാന്നിദ്യം കുറവാണ്.
  • സി. ഒ.-2:
കോയമ്പത്തൂരിലെ തമിഴ് നാട് കാർഷിക കോളേജും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇനമാണ് സി. ഒ.-2. കുള്ളൻ ഇനമായ ഇത് വ്യവായികമായി കൃഷിചെയ്തു വരുന്നു. നാടൻ ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഈ ഇനം പ്രധാനമായും പപയിൻ ലഭിക്കുന്നതിനായി കൃഷിചെയ്തുവരുന്നു. കായ്കൾ ഇടത്തരം വലുപ്പവും അണ്ഡാകൃതിയുമാണ്. പാകമായ പഴതിന്റെ തൊലി മഞ്ഞകലർന്ന പച്ചയും, ഫലകഞ്ചുകം ചുവന്ന നിറത്തിലും, മൃദുവും, ആസ്വാദ്യകരവുമാണ്. സൂക്ഷിപ്പുഗുണം കൂടുതലുള്ള ഇവയിൽ പപ്പയിൻ സാന്നിദ്യം കൂടുതലാണ്. ഒരു ഹെക്ടർ പ്രദേശത്ത് നിന്നും വർഷത്തിൽ 250-300 കായ്കൾ ലഭ്യമാകും. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.
  • സി. ഒ.-3:
സി. ഒ.-2, സൺ റൈസ് സോളോ എന്നീ ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഇനമാണ് സി. ഒ.-3. പ്രധാനമായും ഫലം ലഭിക്കുന്നതിനായി കൃഷിചെയ്തുവരുന്നു. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു. ഉയർമുള്ള ഈ ഇനം സോളോയുമായി അഭേദ്യ ബന്ധമുണ്ട്. കായ്കൾ ഇടത്തരം വലുപ്പവും 1-1.5 കി. ഗ്രാം ഭാരവുമുണ്ട്.. സൂക്ഷിപ്പുഗുണം കൂടുതലാണ്. ഒരു മരത്തിൽ  നിന്നും രണ്ടാം വർഷത്തിൽ 100-120 കായ്കൾ ലഭ്യമാകും.
  • സി. ഒ.-5:
വാഷിങ്ങ്ടൺ ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഈ ഇനം പ്രധാനമായും പപയിൻ ലഭിക്കുന്നതിനായി കൃഷിചെയ്തുവരുന്നു. ഇവയിൽ പപ്പയിൻ സാന്നിദ്യം കൂടുതലാണ്. ഒരുകായിൽ നിന്നും 14-15 ഗ്രാം പപൈൻ ലഭിക്കും. ഒരു മരത്തിൽ  നിന്നും രണ്ടാം വർഷത്തിൽ 75-80 കായ്കൾ ലഭ്യമാകും. ഒരു ഹെക്ടർ പ്രദേശത്ത് നിന്നും വർഷത്തിൽ 1500-1500 കി. ഗ്രാം പപൈൻ ലഭ്യമാകും
  • പൂസ ഡ്വാർഫ്:
പേരുപോലെ കുള്ളൻ/കുറുകിയ ഇനമാണ് പൂസ ഡ്വാർഫ്. ഇടത്തരം വലുപ്പമുള്ള ഫലമാണ് ലഭിക്കുന്നത്. അണ്ഡാകൃതിയിലുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 1-2 കിലോ ഗ്രാം ഭാരമുണ്ടാകും. തറനിരപ്പിൽ നിന്നും 25-30 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ കൃഷി ചെയ്തുവരുന്നു.
  • പൂസ ജയന്റ്:
പേരുപോലെ വലുപ്പം കുറഞ്ഞ ഇനമാണ് പൂസ ഡ്വാർഫ്. കുള്ളൻ/കുറുകിയ ഇനമായ ഈ ഇനത്തിൽ നിന്നും വലുപ്പമുള്ള ഫലമാണ് ലഭിക്കുന്നത്. അണ്ഡാകൃതിയിലുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 2.5-3 കിലോ ഗ്രാം ഭാരമുണ്ടാകും. തറനിരപ്പിൽ നിന്നും 35-40 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ ഈ ഇനം കൂടുതൽ കൃഷി ചെയ്തുവരുന്നു. ടിന്നിലടച്ച് വിപണിയിലെത്തിക്കാൻ സവിശേഷപ്പെട്ടതാണ്.
  • പൂസ മെജസ്റ്റി:
പൂസ മജസ്റ്റി വൈറസ് രോഗങ്ങൾ, നിമാ വിര എന്നിവയുടെ ആക്രമണം ചെറുക്കുന്ന ഇനമാണ്. കായ് ഉത്പാദനത്തിൽ സി. ഓ.-2 മായി സാദൃശ്യമുള്ള ഈ ഇനം പപയിൻ ഉത്പാദനത്തിനാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇടത്തരം വലുപ്പമുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 1-1.5 കിലോ ഗ്രാം ഭാരവും ഉരുണ്ട ആകൃതിയുമുണ്ടാകും. സൂക്ഷിപ്പ് ഗുണം കൂടുതലുള്ള ഈ ഇനം നട്ട് 146 ദിവസത്തിനുള്ളിൽ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ നന്നാണ്.
  • പൂസ ഡെലിഷ്യസ്:
ഇടത്തരം പൊക്കമുള്ള ഇനമായ പൂസാ ഡെലീഷ്യസ് 8 മാസം മുതൽ കായ്ച്ചുതുടങ്ങും. കായ്കൾ ഇടത്തരം വലുപ്പവും 1-2 കി. ഗ്രാം ഭാരവുമുണ്ട്. പാകമായ പഴതിന്റെ ഫലകഞ്ചുകം ഓറഞ്ച് നിറവും നല്ല സുഗന്ധവുമുണ്ട്. സൂക്ഷിപ്പുഗുണം കൂടുതലുള്ള ഈ ഇനത്തെ പ്രധാനമായും ഫലത്തിനായി വളർത്തുന്നു. ഝാർഖണ്ഡ്, ഒഡീഷ, കേരളം, കർണ്ണാടക എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.
  • പൂ‍സ നൻഹ:
വലുപ്പം കുറഞ്ഞ ഇനമാണ് പൂസ നൻഹ. കുള്ളൻ/കുറുകിയ ഇനമായ ഈ ഇനത്തിൽ നിന്നും വലുപ്പമുള്ള ഫലമാണ് ലഭിക്കുന്നത്. ഗോളാകൃതിയിലുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 2.5-3 കിലോ ഗ്രാം ഭാരമുണ്ടാകും. തറനിരപ്പിൽ നിന്നും 35-40 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ ഈ ഇനം കൂടുതൽ കൃഷി ചെയ്തുവരുന്നു. പാകമായ ഫലത്തിലെ ഫലകഞ്ചുകം മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിലും വിത്തുകൾ കുറഞ്ഞും കാണുന്നു. ഝാർഖണ്ഡ്, ഒഡീഷ, കേരളം, കർണ്ണാടക, എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.
  • ഐ. ഐ. എച്ച്. ആർ.-39&54:
ഐ. ഐ. എച്ച്. ആർ., ബംഗലൂരു വികസിപ്പിച്ച ഇനമാണ് ഐ. ഐ. എച്ച്. ആർ.-39&54. ഇടത്തരം വലുപ്പമുള്ള ഫലം ഉത്പാദിപ്പിക്കുന്ന ഈ ഇനം ഇടത്തരം പൊക്കമുള്ളതുമാണ്. നല്ല മധുരമുള്ള ഈ ഇനത്തിന്റെ ഫലം കൂടുതൽ കാലം സൂക്ഷിക്കാവുന്നതുമാണ്.
  • തൈവാൻ-785:
കുറിയ/കുള്ളൻ ഇനമാണ് തൈവാൻ-785. തൈ നട്ട് 60-75 സെ. മീറ്റർ ഉയരമാകുമ്പോൾ ആദ്യഭലം ലഭിച്ചുതുടങ്ങും. ഉരുണ്ട കായ്കൾ പാകമാകുമ്പോൾ ഫലകഞ്ചുകത്തിന് നല്ല ചുവപ്പുകലർന്ന ഓറഞ്ച് നിറവും മധുര രസവുമുണ്ടാകും. പഴത്തിനായി കൃഷിചെയ്തുവരുന്ന ഇനമാണിത്. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു. വർഷത്തിൽ 100-125 കായ്കളുണ്ടാകും. രോഗങ്ങളെ നന്നായി പ്രതിരോധിക്കുന്നു.
  • തൈവാൻ-785:
കുറിയ/കുള്ളൻ ഇനമാണ് തൈവാൻ-785. തൈ നട്ട് 100 സെ. മീറ്റർ ഉയരമാകുമ്പോൾ ആദ്യഭലം ലഭിച്ചുതുടങ്ങും. ഉരുണ്ട കായ്കൾ പാകമാകുമ്പോൾ ഫലകഞ്ചുകത്തിന് മധുര രസവും കുറച്ചു മാത്രം വിത്തുമുണ്ടാകും. പഴത്തിനായി കൃഷിചെയ്തുവരുന്ന ഇനമാണിത്. കായ്കൾക്ക് 1-3 കിലോ ഭാരവുമുണ്ട്. സൂക്ഷിപ്പ് ഗുണം കൂടുതലാണ്. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.
  • ബർവാനി:
മദ്ധ്യേന്ത്യയിൽ കൃഷി ചെയ്തുവരുന്ന പപ്പായ ഇനമാണ് ബർവാനി. ഇൻഡോറിൽ വ്യാപകമായി കർഷകർ കൃഷിചെയ്യുന്നു. വലുപ്പമുള്ള കായ്കളാണ് ഈ ഇനത്തിലുള്ളത്. ഇലചുരുളൽ വൈറസ് രോഗം കാര്യമായി ചെറുക്കാൻ കഴിയാത്തത് ഈ ഇനത്തിന്റെ കോട്ടമാണ്.
  • ഗോൾഡൻ പപ്പായ:
പുതിതായി വിപണിയിൽ കണ്ടുവരുന്ന ഇനമാണ് ഗോൾഡൻ പപ്പായ. ഇടത്തരം വലുപ്പമുള്ള ഈ ഇനത്തിന്റെ ഫലത്തിന് സ്വർണ്ണ വർണ്ണമോ ഇളം മഞ്ഞ നിറമോ ആയിരിക്കും. ഇളം കായ്കൾക്കും പാകമായതിനും ഒരേ നിറം തന്നെയാണ്. വിത്തു വളരെ കുറഞ്ഞ ഫലത്തിന്റെ ഫലകഞ്ചുകത്തിന് ഓറഞ്ച്ചുകലർന്ന മഞ്ഞ നിറമാണ്. കായ്കൾ നീളമേറിയതും വലുപ്പമുള്ളതുമാണ്.
പരാഗണവും വിതരണവും :
  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • പക്ഷികൾ, അണ്ണാൻ, വാവലുകൾ എന്നിവയുടെ സഹായത്താലാണ് വിതരണം നടത്തുന്നത്.
ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:
  • വിത്ത് തെരഞ്ഞെടുക്കൽ:
കുറഞ്ഞ മുതൽ മുടക്കും കുറഞ്ഞ കൃഷിച്ചെലവുമുള്ള കാർഷികവിളയാണ് പപ്പായ കൃഷി. നല്ല പരിചരണവും ശ്രദ്ധയുമുണ്ടെങ്കിൽ ചുരുങ്ങിയ മാസം കൊണ്ട് വിളവെടുക്കാമെന്നത് പപ്പായകൃഷിയുടെ മികച്ചനേട്ടമാണ്. കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ അനേകം വിത്തുകൾ മുതൽ ചില അപൂർവ്വ ഇനങ്ങളിൽ കുറഞ്ഞ എണ്ണം വിത്തുകളും കാണുന്നു. വിത്ത് നട്ടാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത് എങ്കിലും ഗ്രൌണ്ട് ലെയറിംഗ് രീതിയിലും പുതിയ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്. നല്ല വെയിലും വെള്ളവും പപ്പായ കൃഷിക്ക് അനുയോജ്യം. ഫബ്രുവരി മാർച്ച് മാസമാണ് തൈകൾ മുളപ്പിക്കാൻ അനുയോജ്യം. പാകമായ പപ്പായ ഫലത്തിൽ നിന്നും വിത്തെടുത്ത് കഴുകി വഴുവഴുപ്പ് മാറ്റി ഉണക്കിയ ശേഷം ചാരം ചേർത്ത് തണലിൽ ഉണക്കി പാകാവുന്നതാണ്. പപ്പായ വിത്തുകൾ കൂടുതൽ നാൾ സൂക്ഷിക്കുമ്പോൾ പുനരുത്ഭാവ ശേഷി കുറയുന്നതിനാൽ കാലതാമസം ഒഴിവാക്കി  നടേണ്ടതാണ്.
  • മണ്ണൊരുക്കലും, നടീൽ രീതിയും:
രണ്ട് മീറ്റർ നീളവും, ഒരു മീറ്റർ വീതിയിൽ അരയടി പൊക്കത്തിൽ പണകൾ ഒരുക്കി വിത്തുപാകിയോ, പോളി ബാഗുകളിൽ വിത്തു പാകിയോ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്. തൈകൾ 3 മാസം കഴിയുമ്പോൾ മാറ്റി നടാവുന്നതുമാണ്. വൻ തോതിൽ കൃഷി ചെയ്യുമ്പോൾ 10 പെൺ തൈകൾക്ക് ഒരാൺ തൈ എന്ന രീതിയിൽ നടാവുന്നതാണ്. ബാക്കി ആൺ തൈകൾ നശിപ്പിക്കാവുന്നതാണ്. പൂവിട്ടുതുടങ്ങുമ്പോൾ ആൺ ചെടികൾ കണ്ടെത്തി ആവശ്യത്തിനുള്ളവയെ നിർത്തി ബാക്കിയുള്ളവ നശിപ്പിക്കാവുന്നതാണ്. ചെറുതൈകൾ വൈകുന്നേരങ്ങളിൽ നടുന്നതാണ് കൂടുതൽ അനുയോജ്യം. 75 സെ. മീറ്റർx75 സെ. മീറ്റർx75 സെ. മീറ്റർ നീളംxവീതിxതാഴ്ച്ച എന്ന അളവിലാണ് കുഴിയെടുക്കേണ്ടത്. തൈകൾ തമ്മിലുള്ള അകലം രണ്ടര മീറ്റർ അകലത്തിലുമായിരിക്കണം.
  • വളപ്രയോഗം, ജലസേചനം:
കുഴികളിൽ മേൽമണ്ണും ചാണക/ കമ്പോസ്റ്റ് പൊടിയും അൽപ്പം കുമ്മായവും ചേർത്ത ശേഷം കുഴിയുടെ മധ്യ ഭാഗത്ത് തൈ നടാവുന്നതാണ്. തൈ നട്ടാൽ തുടർച്ചയായ ദിവസങ്ങളിൽ നനയ്ക്കണം. രണ്ടോ മൂന്നോ ഇലകൾ വന്നശേഷം രണ്ടു മൂന്നു ദിവസത്തിൽ ഒരിക്കൽ വീതം നനയ്ക്കാവുന്നതാണ്. ചെടികളുടെ ചുവട്ടിൽ വെള്ളം കൊട്ടാതെ ശ്രദ്ധിക്കേണ്ടതും, കളകൾ യഥാ സമയം നീക്കേണ്ടതും അത്യാവശ്യമാണ്. വർഷത്തിൽ രണ്ടു പ്രാവശ്യം അരക്കിലോ വീതം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാണകം/ കമ്പോസ്റ്റ്/ കോഴിവളം എന്നിവ നൽകിയാൽ നല്ല വിളവുലഭിക്കും. മണ്ണിന്റെ അമ്ളഗുണം നോക്കി ഇടയ്ക്കിടെ കുമ്മായം വിതറുന്നത് നല്ലതാണ്.
  • വിളവ് ലഭ്യത:
തൈകൾ നട്ട് ആറാം മാസം മുതൽ വിളവു ലഭിച്ചു തുടങ്ങും. വീട്ടാവശ്യത്തിനുള്ള മരങ്ങൾ 10-15 വർഷം വരെ സംരക്ഷിച്ച് നിർത്താവുന്നതാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്ന ഇനങ്ങളെ 2-5 വർഷം വളർത്തുന്നതാണ് ആധായകരം. നല്ലയിനം പപ്പായമരത്തിൽ നിന്നും വർഷത്തിൽ 60-150 കിലോ പപ്പായ ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഒരേക്കറിൽ 1000-2000 ചെടികൾ നടാവുന്നതാ‍ണ്.
 രോഗങ്ങളും രോഗ നിവാരണവും :
  • തണ്ട് ചീയൽ:
രോഗാണു: ഫംഗസ് (ലീവെല്ലുല റ്റൂറിക്ക)
ലക്ഷണം:       സസ്യത്തിന്റെ കാണ്ഡത്തിലും ഇലകളിലും പൌഡർ പൂശിയപോലെ വിതറിയോ കട്ടിയായോ കാണപ്പെടുന്നു. ഇവയുടെ കോളനി രൂപത്തിലെ കൂട്ടത്തിനനുസരിച്ച് വ്യാപിക്കാറുണ്ട്. ഇലകളും ശാഖകളും ക്രമേണെ ചീഞ്ഞ് നശിച്ചു പോകുന്നു.
പ്രതിവിധി:       രോഗ ഭാഗങ്ങൾ നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. ബോർഡോ മിശ്രിതം(തുരുശ്ശ് ലായനി) മരപ്പട്ടയിൽ തേയ്ച്ചോ രോഗാണു നിയന്ത്രിക്കവുന്നതാണ്.
  • ഇലപ്പുള്ളി രോഗം:
ലക്ഷണം:       മഴക്കാലത്തോടെ പപ്പായയിലകളിൽ മഞ്ഞനിറമാർന്ന വരകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ വരകളുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേർന്ന് ഇലകൾ ഒടിഞ്ഞ് തൂങ്ങുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗബാധയുള്ള ഇലകൾ മുറിച്ചുമാറ്റുന്നതാണ് ഉചിതം.
  • രോഗം:         പൊടിപ്പൂപ്പ് (പൌഡറി മൈൽഡ്യൂ)
ലക്ഷണം:       മഞ്ഞു കാലത്ത് ഇലകളിലും ചെറു ശാഖകളിലും പൊടിപോലെ കാണുകയും പിന്നീട് നിറം മാറി ഇലമുഴുവൻ കരിഞ്ഞ് നശിക്കുകയും ചെയ്യുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.
  • രോഗം:            ഇലപ്പൊട്ട് രോഗം (ആന്ത്രക്നോസ്)
ലക്ഷണം:       തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യും കായ്കളിലും ആദ്യം കാണുന്നു. പിന്നീട് ഇലയും തണ്ടും കായ്കളും ചീയുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.
  • രോഗം:            കൊമ്പുണക്കം (ഡൈ ബാക്ക്)
ലക്ഷണം:       മരച്ചില്ലകൾക്കും വലിയ ശാഖകൾക്കും ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.
പ്രതിവിധി:       ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.
  • രോഗം:            കരിമ്പൂപ്പ് (ബ്ളാക്ക് മോൾഡ്)
ലക്ഷണം:       ഇലകളിലും ചെറു ശാഖകളിലും കറുത്ത പൊടിപോലെ കാണുകയും പിന്നീട് ഇലയുടെ സ്വാഭാവിക നിറം മാറി ഇലമുഴുവൻ കരിഞ്ഞ് നശിക്കുകയും ചെയ്യുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.
  • രോഗം:            വളയപ്പൊട്ട് (വൈറസ്)
ലക്ഷണം:       ഇളം ഇലകൾ നാരുതെളിഞ്ഞ് മഞ്ഞനിറം ആകുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. പിന്നീട് ഇലകൾ കട്ടികുറഞ്ഞ് നേർത്തുവന്നശേഷം വൃത്താകൃതിയിലോ c-ആകൃതിയിലോ പുള്ളികളോടുള്ള പച്ചനിറം വ്യാപിക്കുന്നു. ഹരിതകം ഇലകളിൽ കുറഞ്ഞും വളർച്ച കുറഞ്ഞും ഉത്പാദനത്തെ ബാധിക്കും രോഗശേഷം കായ്കളുടെ രുചി കുറയുമെന്നതും ശ്രദ്ധേയമാണ്.
പ്രതിവിധി:       രോഗ ബാധയേറ്റ മരങ്ങൾ ഉടൻ തന്നെ വെട്ടിമാറ്റി തീയിട്ടുനശിപ്പിക്കലാണ് ഏക പ്രതിവിധി. ഈ രോഗത്തിനെതിരെ പ്രതികരിക്കുന്ന് ജനിതക മാറ്റം വരുത്തിയ ഇനങ്ങൾ കൃഷിചെയ്ത് ഈ രോഗത്തിൽ നിന്നും രക്ഷനേടാം.
  • രോഗം:            മൊസൈക്ക് രോഗം (വൈറസ്)
ലക്ഷണം:       ഇളം ഇലകളിലും കായ്കളിലും രോഗസാന്നിദ്യം ആദ്യം കാണുന്നു. ഇലകൾ കട്ടികുറഞ്ഞ് നേർത്തുവന്നശേഷം  ആകൃതി നഷ്ടപ്പെട്ട് പച്ചനിറത്തിലുള്ള വരകൾ സിരകൾക്ക് സമീപം വ്യാപിക്കുന്നു. വിളവെത്തിയ കായ്കളിലും രോഗം ബാധിക്കാറുണ്ട്. പച്ചനിറത്തിലുള്ള വളയങ്ങൾ പ്രത്യക്ഷപ്പെട്ട ശേഷം പുള്ളികളില്ലാത്ത വളയങ്ങളായി തുടരുന്നു. ഹരിതകം ഇലകളിൽ കുറഞ്ഞും വളർച്ച കുറഞ്ഞും ഉത്പാദനത്തെ ബാധിക്കും രോഗശേഷം കായ്കളുടെ രുചി കുറയുമെന്നതും ശ്രദ്ധേയമാണ്.
പ്രതിവിധി:       രോഗ ബാധയേറ്റ മരങ്ങൾ ഉടൻ തന്നെ വെട്ടിമാറ്റി തീയിട്ടുനശിപ്പിക്കലാണ് ഏക പ്രതിവിധി. ഈ രോഗത്തിനെതിരെ പ്രതികരിക്കുന്ന് ജനിതക മാറ്റം വരുത്തിയ ഇനങ്ങൾ കൃഷിചെയ്ത് ഈ രോഗത്തിൽ നിന്നും രക്ഷനേടാം.
  • രോഗം:            തടി ചീയൽ
ലക്ഷണം:       ചെടിത്തടത്തിൽ വെള്ളം വലിഞ്ഞുപോകാതെ കെട്ടിനിൽക്കുന്നത് തടിചീയലിന് കാരണമാകാറുണ്ട്. കായ്ഫലമാകാത്ത പപ്പായ തൈകളിലാണ് സാധാരണ രീതിയിൽ തടി ചീയൽ കാണാറുള്ളത്.  മഴക്കാലത്താണ് ഇത് പ്രധാനമായും കണ്ടുവരുന്നു. ചെടിയുടെ ചുവടുഭാഗം ഇളം മഞ്ഞ നിറത്തിലാവുകയും കൂടുതൽ മൃദുവാകുകയും ചെയ്യുന്നു. കുറച്ചു ദിവസങ്ങൾക്കകം കാണ്ഡം അഴുകി ചെടി നശിക്കുകയും ചെയ്യും.
പ്രതിവിധി:       തണ്ടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം. വെള്ളം കെട്ടാത്ത രീതിയിൽ പണകോരിയോ, വെള്ളക്കെട്ടു സാധ്യതയുണ്ടെങ്കിൽ വെള്ളം വലിയാവുന്ന രീതിയിൽ തടമെടുത്തും ചെടിയെ സംരക്ഷിക്കാം.
കീടങ്ങളും കീട നിവാരണവും :
  • കീടം: നിമാ വിര
ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പപ്പായകളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.
നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം പപ്പായ നടുന്നതിനുമുൻപ് മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. നിമാവിര ആക്രമണമില്ലാത്തിടത്തെ വിത്തു തൈകൾ ഉപയോഗിക്കുന്നത് വിരകളുടെ ആക്രമണത്തെ ചെറുക്കാം. തൈക്കുഴികളിൽ പപ്പായനട്ട ശേഷം തകര, ഗുണ്ടുമല്ലി, എന്നിവ നടുകയോ ചെയ്താലും നിമവിരകളെ ഒഴിവാക്കാം.
  • കീടം: ഇലപ്പേൻ
ലക്ഷണം:  പപ്പായയെ ബാധിക്കുന്ന മാരക രോഗങ്ങളായ കുറുനാമ്പ് / മണ്ടയടപ്പ്  പരത്തുന്ന വാഹകജീവിയാണ് വാഴപ്പേൻ / ഏഫിഡ്. ഇവ ഇലക്കവിളിൽ കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. കുറുനാമ്പ് / മണ്ടയടപ്പ് എന്നിവ ഇതിന്റെ സാന്നിദ്യമറിയിക്കുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: ഇലതീനിപ്പുഴുക്കൾ
ലക്ഷണം:  പപ്പായയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്ന ശലഭപ്പുഴുക്കളാണ്. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: കായീച്ച / പഴയീച്ച
ലക്ഷണം: കായീച്ച പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ മഞ്ഞനിറമായും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.
നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം: വെള്ള ഈച്ച (വൈറ്റ് ഫ്ളൈ)
ലക്ഷണം: പപ്പായത്തൈകളെ ആക്രമിക്കുന്ന കീടമാണ് വെള്ള ഈച്ച. ഈച്ചയും അതിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളും ചെടിയുടെ ഇലയുടെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്യും. രോഗകാരികളായ വൈറസുകളുടെ വാഹകരുമാണിത്.  
നിവാരണം: മഞ്ഞ ചായം പൂശിയ കടലാസോ, പ്ളാസ്റ്റിക്ക് കഷണമോ, ടിന്നോ എടുത്ത് അതിന്റെ ഉപരിതലത്തിൽ ആവണക്കെണ്ണ പുരട്ടി ഈച്ചകളെ ആകർഷിച്ച് എണ്ണയിൽ കുടുക്കി അവയെ നശിപ്പിക്കാവുന്നതാണ്. ആഴ്ച്ചയിലൊരിക്കൽ ഇത് ആവർത്തിച്ച് കീടത്തെ നിയന്ത്രിക്കാം. നാറ്റൻ പ്രയോഗമായ വെളുത്തുള്ളി, ബാർസോപ്പ്, വേപ്പെണ്ണ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചും കീടത്തെ നിയന്ത്രിക്കാം

  • കീടം: ചാഴി (മൈറ്റ്സ്)
ലക്ഷണം: പപ്പായത്തൈകളെയും, പപ്പായ മരത്തിന്റെ ഇളം കായ്കൾ തലപ്പ് ഭാഗം എന്നിവിടങ്ങളിലെ മൃദുവായ ഭാഗങ്ങളിൽ നിന്നും നീരൂറ്റിക്കുടിക്കുന്ന ഷഡ്പദ വിഭാഗത്തിലെ കീടമാണ് ചാഴി. നീരൂറ്റിക്കുടിക്കുന്നതിനാൽ ഇളം പപ്പായച്ചെടികൾ പെട്ടെന്നു നശിക്കുന്നതിനോ, മരത്തിന്റെ മൃദുഭാഗമെങ്കിൽ വളർച്ചമുരടിക്കുന്നതിനോ, കായ്കളിൽ ആകൃതിക്ക് വ്യത്യാസമുണ്ടാകുന്നതിനോ കാരണമാകുന്നു.
നിവാരണം: ചാഴിക്കെതിരേ ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. ചാളമീൻ അഴുക്കിയ വെള്ളം ആവശ്യത്തിന് നേർപ്പിച്ച് ഇലകളിലും തണ്ടു ഭാഗത്തും, ഇളം കായ്കളിലും സ്പ്രേചെയ്ത് ഇവയെ നശിപ്പിക്കാവുന്നതാണ്.

  • കീടം: ശൽക്ക കീടം
ലക്ഷണം: ഇളം പപ്പായമരങ്ങളേയാണ് കൂടുതൽ ആക്രമിക്കുന്നത്. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, ചെറുശാഖകൾ ഉണങ്ങൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. കൂടാതെ ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.

  • കീടം: ആഫ്രിക്കൻ ഒച്ച്
ലക്ഷണം: ചെറുതും വലുതുമായ എല്ലാത്തരം പപ്പായമരങ്ങളേയും കൂടുതൽ ആക്രമിക്കുന്നു. ഇലകൾ, ചെറുശാഖകൾ, കായ്കൾ എന്നിവ വളരേ വേഗം തിന്നുതീർക്കുമെന്നതാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വലിപ്പക്കൂടുതലുള്ള ഇവ കൂട്ടമായോ ഒറ്റയ്ക്കോ ആക്രമിക്കാറുണ്ട്. സന്ധ്യാനേരങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലായി വരുന്നത്.
നിവാരണം: നനഞ്ഞ ചാക്കിൽ കൊത്തിയരിഞ്ഞ പപ്പായ ഇലകൾ ചേർത്ത് അവയെ കൂടുതൽ കാണുന്നിടത്തുവച്ചാൽ ഇലയുടെ ഗന്ധത്തിൽ ആകൃഷ്ടരായെത്തുന്ന ഒച്ചിനെ കെണിയിലാക്കി അവയിൽ ഉപ്പ് തളിച്ച് നിയന്ത്രിക്കാം. ഇത് തുടരെയുള്ള ദിവസങ്ങളിൽ നടത്തേണ്ടതുമാണ്.
മറ്റ് വിശേഷങ്ങൾ:
  • സമുദ്രസഞ്ചാരിയായൈരുന്ന ക്രിസ്റ്റഫർ കൊളംബസ് തന്റെ പ്രിയ ഭക്ഷണമായ പപ്പായയെ വിശേഷിപ്പിച്ചത് മാലാഖമാരുടെ ഭക്ഷണം എന്നായിരുന്നു.
  • പൂവിന്റെ തരത്തിൽ ആൺ, പെൺ, ഉഭയലിംഗ പപ്പായ മരങ്ങൾ പോളിഗാമോ ഡയീഷ്യസ് വിഭാഗത്തിൽപ്പെടുന്നു.
  • കറയിലെ പപ്പയിൻ ഔഷധ നിർമ്മാണത്തിനും, ഷാമ്പൂ, സോപ്പ് എന്നിവയുടെ നിർമ്മാണത്തിനും പപ്പായ മരം ഉപയോഗിക്കുന്നു.
  • പപ്പായയിലെ പപ്പയിൻ ത്വക്ക് മൃദുവാക്കുന്നതിനും, വടുക്കൾ മാറ്റുന്നതിനും സൌന്ദര്യ വർദ്ധക വസ്ഥുക്കളിൽ ഉപയോഗിക്കുന്നു.
  • ആരോഗ്യരംഗങ്ങളിൽ പപ്പയിൻ ആമാശയ അൾസർ, ഡിഫ്തീരിയ, കാൻസർ എന്നിവയ്ക്ക് ചികിത്സയ്ക്കായും ഉപയോഗിക്കുന്നു.
  • മദ്യ വ്യവസായത്തിലും ച്യൂയിംഗം നിർമ്മാണത്തിലും പപ്പയിൻ ഉപയോഗിച്ചുവരുന്നു.
  • ഭഷ്യമേഖലകളിൽ മാംസത്തെ മൃദുവാക്കാൻ പാചകവേളകളിൽ; പപ്പയിൻ സാന്നിദ്യമുള്ളതിനാൽ പച്ചപ്പപ്പായ ഉപയോഗിക്കുന്നു.
  • ഡങ്കിപ്പനിക്ക് പ്ളേറ്റ്ലറ്റ് എണ്ണം വർദ്ദിപ്പിക്കാൻ പപ്പായയുടെ ഇളം ഇലകൾ ഉപയോഗിച്ചുവരുന്നു.
  • പച്ച പപ്പായക്കായ ഉപയോഗിച്ച് പച്ചടി, കിച്ചടി, തോരൻ എന്നീ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.
  • മിക്ക രാജ്യങ്ങളിലും പഴുത്ത പപ്പായ ഫലമാണുപയോഗിക്കുന്നത്. ആയതുപയോഗിച്ച് ഐസ്ക്രീമുകളും ബേക്കറി ഉത്പന്നങ്ങളും ഉണ്ടാക്കുന്നു.
  • ബേക്കറികളിൽ ഉപയോഗിക്കുന്ന ടൂട്ടി ഫ്രൂട്ടി എന്ന വിഭവം പച്ചപ്പപ്പായ ചെറുകഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ചുണ്ടാക്കുന്നതാണ്.
  • പപ്പായ ഫലത്തിലെ ആന്റി ഓക്സീകരണ ഗുണം രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയുമെന്ന് ഗവേഷണ ഫലമുണ്ട്.
  • പപ്പായ ഫലത്തിലടങ്ങിയിരിക്കുന്ന കരോട്ടിൻ, ബീറ്റാകരോട്ടിൻ എന്നിവ അർബുദ രോഗത്തെ പ്രതിരോധിക്കുന്നു.
  • നാരുകൾ ധാരാളം പപ്പായയിൽ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രിയയ്ക്ക് നന്നാണ്.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നാരുകൂടുതലുള്ളതിനാൽ കൊളസ്റ്ററോൾ നിയന്ത്രിക്കാനും പപ്പായയ്ക്ക് കഴിയുന്നു.
  • പപ്പായയിലെ കലോറി അളവ് കുറവായതിനാൽ പ്രഭാത ഭക്ഷണത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്.
  • പപ്പായ ഫലങ്ങൾ മൂർച്ചയുള്ള കത്തിയുപയോഗിച്ച് ഞെട്ട് താഴ്ത്തി മുറിച്ച് പേപ്പർ കൊണ്ട് പൊതിഞ്ഞ് തല കീഴായി വയ്ച്ചാൽ കറ പോകാനും കാ‍യ്കൾ തട്ടി കേടുവരാതിരിക്കാനും നന്നാണ്.
  • പപ്പായ കായയുടെ പാകം കൂടുന്നതിനനുസരിച്ച് പപ്പയിന്റെ അളവ് കുറഞ്ഞ് വരുന്നു.
  • പപ്പായയുടെ തടി കയർ നിർമ്മാണത്തിനുപയോഗിക്കുന്നു.
  • പപ്പായയുടെ ചിലയിനം പഴങ്ങൾ ഉണക്കിയും സൂക്ഷിക്കാറുണ്ട്.
  • കന്നുകാലികൾക്ക് പപ്പായയുടെ ഇല, കായ്കൾ എന്നിവ ഭക്ഷണമായി നൽകാറുണ്ട്.
  • പപ്പായ വിത്ത്
  • പപ്പായ തൈകൾ
  • പപ്പായ ഇല
  • ഗോൾഡൻ പപ്പായ
  • പപ്പായപ്പഴം
  • പൂവും ഇളം കായ്കളും

Wednesday 6 April 2016

സസ്യങ്ങൾ വാർത്തകളിലൂടെ


സോണറില നായരി:
സസ്യവിശേഷം:
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പോത്തുമലയിൽ നിന്നു കണ്ടെത്തിയ പുതിയ സസ്യമാണ് സോണറില നായരി. സസ്യവർഗ്ഗത്തിലെ മെലാസ്റ്റൊമസ്റ്റേസിയിലെ സോണറില ജനുസ്സിൽ പെട്ടതാണ് പുതിയ സസ്യം. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിൽ കാണപ്പെടുന്ന സസ്യത്തിന്റെ പൂക്കൾക്ക് പിങ്ക് നിറമാണുള്ളത്. രാജ്യാന്തര ജേണലായ ഫൈറ്റോകിസിന്റെ മാർച്ചുമാസ പതിപ്പിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗവേഷക വിശേഷം:
ഗവ: വിക്ടോറിയ കോളേജ് സസ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. മായ സി നായരും തിരുവനന്തപുരം ഇ.ആർ.ആർ.സി. (എൻവയോണ്മെന്റ് റിസോഴ്സ് റിസർച്ച് സെന്റർ) യിലെ ഗവേഷണ വിദ്യാർഥിനി സൌമ്യ മുരുകനും ചേർന്നാണ് ഈ ചെടി കണ്ടെത്തിയത്.
നാമ വിശേഷം:
ഇന്ത്യൻ പാലിനോളജിയുടെ പിതാവും എൻവയോണ്മെന്റ് റിസോഴ്സ് റിസർച്ച് സെന്റർ (ഇ.ആർ.ആർ.സി.) സ്ഥാപക ഡയറക്ടറുമായ ഡോ.  പി.  കെ. കെ. നായരോടുള്ള ബഹുമാനാർത്ഥ മാണ് ഈ പേരു നൽകിയിരിക്കുന്നത്.
റിപ്പോർട്ട്:  28.03.2016 ബുധൻ : മലയാള മനോരമ ദിനപ്പത്രം

Saturday 2 April 2016

7. വാളൻപുളി മരം

വാളൻപുളി മരം – Tamarind tree
     വാളൻപുളി മരത്തിന്റെ ഫലമായ വാളൻ പുളി ഭക്ഷണത്തിൽ ദിവസേന ഉൾപ്പെടുത്തുന്നു. ഇന്ത്യയുടെ ബന്ധം സൂചിപ്പിക്കുന്ന ഇൻഡിക്ക എന്ന പദമുണ്ടെങ്കിലും ഉത്ഭവമായി കണക്കാക്കുന്നത് ആഫ്രിക്കയാണ്. നാട്ടിൽ മാത്രമല്ല കാട്ടിലും പുളിമരത്തിന്റെ സന്നിദ്ധ്യമുണ്ട്. പുളിയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇന്ത്യാക്കാരുടെ നിത്യേനെയുള്ള ആഹാരത്തിലെ പ്രധാന കറിക്കൂട്ടുകളിലെല്ലാം പുളി അടങ്ങിയിട്ടുണ്ട്. . പുളിമരച്ചുവട്ടിൽ അമ്ളതകൂടുതലായതിനാൽ മറ്റുചെടികൾ കാണാറില്ല. കളിമണ്ണ്, മണൽ, അമ്ളത അന്നിവയുടെ സാന്നിദ്യമുള്ള മണ്ണിൽ വളരുന്നു. വരൾച്ചയേയും ഉപ്പിനേയും പ്രതിരോധിക്കുന്നു. 50-80 വർഷം വരെ കായ്ഫലത്തോടെ വളരുന്നു.
ശാസ്ത്ര പഠന വിഭാഗം:
കുടുംബം:ഫാബേസീ (ഉപ കുടുംബം- സിസാൽപീനിയേസീ)
ശാസ്ത്ര നാമം:ടമറിൻഡസ് ഇൻഡിക്ക / Tamarindus indica

അറിയപ്പെടുന്ന പേരുകൾ:
മലയാളം:നാട്ടുപുളി, വാളൻ പുളി, നാടൻ പുളി
ഇംഗ്ളീഷ്:ടമരിന്റ് ട്രീ (Tamarind tree)
സംസ്കൃതം:അമ്ളികാ, ചിഞ്ചാ, തിന്തിഡഃ
ഹിന്ദി  :ഇമലി, അമ്ളി
ബംഗാളി:തേതുൽ
തമിഴ്  :ആംബിലം
തെലുങ്ക്           :ചീന്ത

സസ്യ വിശേഷങ്ങൾ :
       ഏകദേശം 25-30  മീറ്റർ വരെ ശാഖകളായി പടർന്നു പന്തലിച്ച് വളരുന്ന ബഹുവർഷി സസ്യമാണ് വാളൻ പുളിമരം. പൂക്കൂടയുടെ ആകൃതിയിൽ വളർന്ന് കാണുന്ന ഇവ വളരെ പതിയേയാണ് വളരുന്നത്.  ഇന്ത്യയിലുടനീളം സമൃദ്ധമായി കാണപ്പെടുന്നു. ഇലപൊഴിക്കുന്ന സസ്യം കൂടിയാണിത്
  • കാണ്ഡം:
കാണ്ഡം ചാരനിറത്തിലും ഉള്ളിൽ കറുത്ത് കട്ടിക്കാതലുമുണ്ട്. പുറന്തൊലിയ്ക്ക് വിണ്ടുകീറലുണ്ട്. വെള്ളയ്ക്കും കാഠിന്യമുണ്ട്. പുറംതൊലി പരുക്കനും കടുത്ത ചാരനിറത്തിലും കാണപ്പെടുന്നു. കൂടാതെ നെടുകേ വീതികുറഞ്ഞ നീളത്തിലുള്ള വിള്ളലുകളുണ്ട്. ശാഖകൾ പ്രധാന ശാഖകൾക്ക് സമാന്തരമായി വളരുന്നു. ശാഖകൾ കാഠിന്യമേറിയതും കാറ്റിനെ പ്രതിരോധിക്കുന്നതുമാണ്. തടിയുടെ വെള്ളയുടെ നിറം ഇളം മഞ്ഞനിറമാണുള്ളത്. കാതൽ വളരെകുറച്ചുമാത്രം കാണുന്നതും കടുത്ത ബ്രൌൺ നിറവുമാണുള്ളത്. പുളിത്തടി കാഠിന്യവും വലുപ്പവും ബലമേറിയതും പ്രാണികളുടെ ആക്രമണം ചെറുക്കുന്നവയുമാണ്.
  • വേര് :
തായ് വേര് പടല വേരുകളാണ്. കാഠിന്യമേറിയ കാതലുള്ള വേരുകളാണ് പുളിമരത്തിനുള്ളത്. ഭൂമിക്കു ഉപരിതലത്തിൽ വൻ വേരുകൾ എഴുന്ന് കാണാറുണ്ട്.
  • ഇല:
പുളിയിലകൾ നിത്യഹരിതവും പിച്ഛാകാരസംയുക്തങ്ങളുമാണ്. ഏകാന്തര വിന്യാസത്തിലുള്ള ഇലകൾ നീളം 5 -10 സെ.മീ. വരെയുണ്ട്. സമുഖമായ 10-20വരെ ജോഡി പത്രകങ്ങളുണ്ട്. ആ‍യതാ(അണ്ഡാകൃതി)കൃതിയിലുള്ള പത്രങ്ങൾക്ക് ഞെട്ടില്ല. തളിരിലകൾക്ക് ഇളം പച്ചനിറവും പുളിരുചിയുമുണ്ട്. രാത്രികാലങ്ങളിൽ ഇലകൾ കൂമ്പാറുണ്ട്.
  • പൂവ് :
8-10 വർഷം വരെ പ്രായമായ പുളിമരങ്ങളിൽ ശിശിരകാലാന്ത്യത്തിൽ (ഫെബ്രുവരി-മാർച്ച്) പൂക്കൾ കുലകളായി പ്രത്യക്ഷപ്പെടും. പൂക്കൾ മഞ്ഞ കലർന്ന ചുവന്ന നിറത്തോട് കൂടിയ ദ്വിലിംഗ പൂങ്കുലകളാണ്. ബാഹ്യ ദളങ്ങൾ നാലും ദളങ്ങൾ മൂന്ന് വീതവുമുണ്ട്. പൂങ്കുലയിൽ സയുക്തങ്ങളായ പൂർണ്ണവളർച്ചയെത്തിയ 3 കേസരങ്ങളുണ്ട്.

  • ഫലം:
പുളിയുടെ ഫലം പോഡാണ്. ഏപ്രിൽ- മേയ് മാസങ്ങളിലാണ് കായ്കൾ വിളയുന്നത്. കായ്കൾ 10 മുതൽ 15 സെ.മീറ്റർ നീളത്തിൽ അരിവാൾ രൂപത്തിൽ താഴേക്ക് തൂങ്ങിയ രീതിയിലാണ്. കായ്കൾ പരന്നതും പയറുപോലുള്ളതും ക്രമരഹിതമായി വളഞ്ഞുമാണ് കാണുന്നത്. കായ്കളിൽ ഉയന്നുകാണുന്ന 1 മുതൽ 6 വിത്തുകൾ കായ്കളിൽ കാണുന്നു. വിളവാകാത്ത കായ്കൾക്ക് സ്വർണ്ണ വർണ്ണമുള്ള പച്ചനിറമുള്ള തൊലിയും അൽപ്പം കാഠിന്യവുമുണ്ട്. വിളഞ്ഞ് പഴുക്കുമ്പോൾ ഇവയുടെ വിത്തിനെ പൊതിഞ്ഞ്  തവിട്ട് (കറുവപ്പട്ടയുടെ) നിറത്തിൽ കുഴമ്പ് രൂപത്തിൽ പുളിയോട് (അമ്ളതയോടുള്ള) കൂടിയ കഴമ്പുമുണ്ട്. ഒട്ടിപ്പിടിക്കുന്ന പൾപ്പിനെ പൊതിഞ്ഞ് സമാന്തരമായും എളുപ്പം എടുത്തുമാറ്റാവുന്ന നാരുകൾ കാണുന്നു. വിത്തിന്റെ മുഴപ്പ് കാണാവുന്ന ആകൃതിയാണ് വിളഞ്ഞ കായ്കൾക്ക് ഉള്ളത്. മൂപ്പെത്തുമ്പോൾ പെട്ടെന്നു പൊട്ടുന്നതാണ് ഇതിന്റെ പുറമ്പാളി. പുളിക്കുള്ളിലെ വിത്ത് പുതിയ തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്. പ്രതിവർഷം 200-250 കി.ഗ്രാം വാളൻപുളി പ്രതിവർഷം ലഭിക്കുന്നു.
ഉപയോഗങ്ങൾ:
  • കായ് :
പുളിയുടെ വിളഞ്ഞുപഴുത്ത കായ്ക്കുഴമ്പിന് മധുരവും പുളിയുമുണ്ട്.  പുളിച്ചാറ് കറികളിൽ ഉൾപ്പെടുത്തി ആഹാരമായി ഉപയോഗിക്കുന്നു. ബുദ്ധമതക്കാരും ഹിന്ദുക്കളും വീടുകലിലേയും ക്ഷേത്രങ്ങളിലേയും പിച്ചള, ചെമ്പ്, ഓട് നിർമ്മിതമായ പാത്രങ്ങളും വിളക്കുകളും മറ്റ് ആരാധനാ ഉപകരണങ്ങളിലെ ക്ളാവ് നീക്കി തിളക്കമുള്ളതാക്കാൻ പുളിക്കുഴമ്പ് ഉപയോഗിക്കുന്നു. മധുരപ്പുളിക്കുഴമ്പും പഞ്ചസാരയും ചേർത്ത് കാൻഡി, മിഠായികൾ എന്നിവ നിർമ്മിക്കുന്നു.
കാണ്ഡം:
പുളിത്തടി ഉരൽ, ചക്ക്, പണിയായുധങ്ങൾ, കട്ടിളകൾ, ഫർണിച്ചർ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. പുളിവിറക് ഒന്നാന്തരം വിറകാണ്. കരി വെടിക്കോപ്പുകളിൽ ഉപയോഗിക്കുന്നു.
രാസഘടകങ്ങൾ:
ഇല:
പുളി ഇലയിൽ ടാർടാറിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
പുളി  :
വിളഞ്ഞ വാളൻപുളിയിൽ വൈറ്റമിൻ ബി, പഞ്ചസാര, ധാരാളമുണ്ട്., ടാർടാറിക്, സിട്രിക്, അസെറ്റിക്, മാലിക് എന്നീ അമ്ളങ്ങളും സുക്രോസ് എന്നിവയും കാർബൊഹൈഡ്രേറ്റും കാത്സ്യവും കൊഴുപ്പും, പെക്ടിനും അടങ്ങിയിട്ടുണ്ട്.
ആ‍യുഃവേദ പ്രയോഗങ്ങൾ:
ഇല, പൂവ്, ഫലമജ്ജ, വിത്ത് എന്നിവയാണ് ഔഷധ യോഗ്യമായ സസ്യ ഭാഗങ്ങൾ.
രസ ഘടകങ്ങൾ
രസം:അമ്ളം
ഗുണം:ഗുരു, രൂക്ഷം
വീര്യം  :ഉഷ്ണം
വിപാക:അമ്ളം
  • പുളിക്കുഴമ്പു വാതം, ദാഹം എന്നിവ ശമിപ്പിക്കും.
  • പുളി കഫം, പിത്തം എന്നിവ വർധിപ്പിക്കും. ദഹനം വർധിക്കും. മലബന്ധം മാറും.
വിവിധ ഇനങ്ങൾ :
ചുവന്ന പുളി, മഞ്ഞപ്പുളി, മധുരപ്പുളി എന്നീ ഇനങ്ങൾ സാധാരണ കാണുന്നു.
  • ചുവന്ന പുളി:
പുളിയുടെ ഫലം വിളയുമ്പോൾ കടുത്ത ചുവന്ന നിറത്തിലാകുകയും ക്രമേണെ കറുക്കുകയും ചെയ്യുന്നു. നാട്ടിൻപുറങ്ങളിൽ കാണുന്ന സാധാരണയിനം വാളൻ പുളികൾ ഏറിയ ഭാഗവും ഈ ഇനത്തിൽപ്പെടുന്നു. പുളി കാലം കൂടുന്തോറും കറുക്കുകയും പുളി കൂടുകയും ചെയ്യുന്നു. കറികളിൽ ഉപയോഗിക്കാൻ ഉത്തമമായതിനാൽ വിപണിമൂല്യം കൂടുതലാണ്. കിഴക്കൻ മേഖലയിൽ കാണുന്നവയ്ക്ക് 6-12 വരെ കുരുകൾ കാണുന്ന വലിയ വാളൻപുളി ഉണ്ടാകുന്നു. പശ്ചിമ മേഖലയിൽ 2-4 വരെ കുരുവുള്ള ചെറിയ ഇനം വാളൻ പുളിയാണ്.
  • മഞ്ഞപ്പുളി:
പുളിയുടെ നിറം മഞ്ഞ കലർന്നതാണ്. അപൂർവ്വമായി നാട്ടിൻപുറങ്ങളിൽ കാണുന്ന ഇവയുടെ രൂപപ്രകൃതിയെല്ലാം ചുവന്ന വാളൻ പുളി മരത്തിന്റേതുതന്നെ. പുളിരുചി കുറവാ‍യ ഈ ഇനത്തിന് വിപണി മൂല്യം കുറവാണ്.
  • മധുരപ്പുളി:
‘സ്വീറ്റ് തമരിൻഡ്’ എന്ന പേരിൽ വിപണിയിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഇനം പുളിക്ക് മധുരരസം കൂടുതലമാണ്. പഴമായും കാൻഡിയായും ഉപയോഗിക്കാവുന്നതും വിപണി മൂല്യം കൂടുതലുള്ളതുമാണ്. കറിയ്ക്കുപയോഗിക്കാൻ സാധിക്കില്ല.
  • പെരിയകുളം-1:
തമിഴ് നാട് കാ‍ർഷിക സർവ്വകലാ ശാല പുറത്തിറക്കിയ അത്യുൽപ്പാദനശേഷിയുള്ള ഗ്രാഫ്റ്റ് ഇനമാണ് പെരിയകുളം-1. അധികം സ്ഥലം അപഹരിക്കാതെ വീട്ടുവളപ്പിൽ നടാവുന്ന ഇനമാണിത്. 15 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ ഇനത്തിന് നിറയേ ശാഖോപശാഖകളുണ്ട്. നട്ട് നാലാം വർഷം മുതൽ കായ്കൾ ലഭിക്കുമെന്നത് എടുത്തുപറയാവുന്ന മേന്മയാണ്. ഒരുകുലയിൽ 4-7 വരെ കായ്കളുള്ള ഈ ഇനം മറ്റുവിളകളെക്കാൾ 60 ശതമാനം വിളവുലഭിക്കുന്നു. വരൾച്ചയെ അതിജീവിക്കാൻ കഴിയുന്ന ഈ ഇനം ഏതിനം മണ്ണിലും നന്നായി വളരുന്നു. ഈ ഇനത്തിന്റെ വിത്ത് തൈകളേക്കാൾ മികച്ചത് ഒട്ടുതൈകളാണ്. 150-200 കിലോ ഗ്രാം പുളി ലഭിക്കാറുണ്ട്.
പരാഗണവും വിതരണവും :
  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താൽ പരാഗണം നടക്കുന്നു.
  • അണ്ണാൻ, കുരങ്ങ്, വാവലുകൾ, പക്ഷികൾ എന്നിവ സഹായത്താലാണ് വിതരണം നടത്തുന്നത്.
ഉത്പാദനവും വളപ്രയോഗവും :
  • കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ സാധാരണ ഇനങ്ങളിൽ 6 മുതൽ 12 വരെ വിത്തുകൾ കാണുന്നു. വിത്തുകൾ നട്ട് പുതിയ തൈകൾ വളർത്തിയെടുക്കലാണ് സാധാരണ പതിവ്.
  • ഗ്രാഫ്റ്റ് തൈകൾ പകുതിക്കാലമാകുമ്പോൾ വിളവു നൽകുന്നതോടൊപ്പം കൂടുതൽ ഫലം ലഭ്യമാക്കുകയും ചെയ്യുന്നു.
  • വിത്തു തൈകൾ സാധാരണ കായ്ക്കുവാൻ 10 വർഷമെടുക്കുമ്പോൾ ഒട്ടുതൈകൾ 4-5 വർഷംകൊണ്ട് കായ്ക്കുന്നു.
  • 1 മീറ്റർ സമചതുരവും അത്രയും ആഴവുമുള്ള (1x1x1മീ. നീളംxവീതിxആഴം) കുഴികളെടുത്ത് അതിന്റെ മുക്കാൽ ഭാഗം ജൈവവളം, മണൽ, മേൽമണ്ണ് ഇവ നിറച്ച് കുഴി മൂടുക.ജൂൺ മാസം മഴയ്ക്കുമുൻപ് തൈ നടാവുന്നതാണ്. ഒട്ടുതൈയാണെങ്കിൽ ഒട്ടുമുളപ്പ് മണ്ണിൽ നിന്നും ഉയർന്ന് നിൽക്കണം. ആവശ്യമെങ്കിൽ താങ്ങ കെട്ടുകയും വേണം.
  • ഒട്ടുകമ്പ് (സയോണിൽ) അല്ലാത്ത മുളപ്പുകൾ കണ്ടാൽ അവയെ നീക്കണം. അല്ലെങ്കിൽ ഒട്ടുശാഖകളൂടെ വളർച്ചയെ ബാധിക്കും.
  • രാസവളപ്രയോഗം ആവശ്യമില്ലെങ്കിലും 5 വർഷം വരെ 50 കിലോ ഗ്രാം ജൈവവളം ഒരു മീറ്റർ ചുവടുമാറ്റി വൃത്തകൃത്തിയിൽ താഴ്ത്തി വളവിടാവുന്നതാണ്.
  • 3 മീറ്റർ ഉയരം വരുമ്പോൾ തലപ്പ് നുള്ളുമ്പോൾ പടർന്ന് പന്തലിക്കുന്ന ശാഖകൾ വളരാൻ കാരണമാകുകയും വിളവെടുപ്പിന് സഹായകമാകുകയും ചെയ്യുന്നു.
  • ഒട്ടുതൈകൾ ആദ്യകൊല്ലം തന്നെ പൂക്കുമെങ്കിലും 3 വർഷം വരെയുള്ള പൂക്കൾ നുള്ളി ഒഴിവാക്കുന്നത് നല്ലതാണ്.
  • T-ബഡ്ഡിംഗ്, ലെയറിംഗ് എന്നിവ നടത്തി മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.

രോഗങ്ങളും രോഗ നിവാരണവും :
  • ഇലപ്പുള്ളി രോഗം:
ലക്ഷണം:       മഴക്കാലത്തോടെ പുളിയിലകൾ മഞ്ഞനിറമാർന്ന് പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞൈലയുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേർന്ന് ഇലകൾ കറുക്കുകയും കൊശ്ഴിയുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗബാധയുള്ള ഇലകൾ ഉൾപ്പെടുന്ന ചെറു ശാഖകൾ മാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതാണ് ഉചിതം.

കീടങ്ങളും കീട നിവാരണവും :
  • കീടം: മീലിമൂട്ട
ലക്ഷണം: മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.
നിവാരണം: മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കാവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം: വെള്ളമൂട്ട
ലക്ഷണം: പുളിത്തൈകളെ ആക്രമിക്കുന്ന കീടമാണ് വെള്ളമൂട്ട. ചെടിയുടെ വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി മീലിമൂട്ടയേക്കാൾ കൂടിതലും  ആക്രമണം വളരെ വേഗതയിലുമാണ്. വേരുകളിൽ നിന്നും നീരൂറ്റിക്കുടിക്കുന്നതിനാൽ വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.
നിവാരണം: വെള്ളമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കാവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.
  • നിമാ വിര:
ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പുളിമരങ്ങളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.
നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. തൈ നടുന്ന കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ നല്ലൊരു പരിഹാരമാണ്.
  • കീടം: ഇലപ്പേൻ
ലക്ഷണം:  പുളിയുടെ ഇളം  ഇലകൾ, ഇളം തണ്ട്  എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട്  എന്നിവ വാടിയതായി കാണുന്നു. ഇളം തൈകളേയാണു ആക്രമിക്കാറുള്ളത്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: ഇലതീനിപ്പുഴുക്കൾ
ലക്ഷണം:  പുളിയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്. ഇളം തൈകളേയാണു ആക്രമിക്കാറുള്ളത്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: കായീച്ച / പഴയീച്ച
ലക്ഷണം: കായീച്ച പുളിയുടെ പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ കൂടുതൽ വളഞ്ഞ് കാണുന്നതും, പെട്ടെന്ന് കൊഴിയുന്നതും  ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.
നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചുംകായീച്ച / പഴയീച്ചയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.
മറ്റ് വിശേഷങ്ങൾ :
  • സൂര്യരശ്മിയോടൊപ്പമുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികൾ പുളി കൂടുതൽ ആഗിരണം ചെയ്യുന്നു.
  • പുളിരസക്കുറവും മധുരരസം കൂടുതലുള്ളയിനം വാളൻപുളി കറിക്കൂട്ടുകളിൽ സാധാരണ ഉപയോഗിക്കാറില്ല.
  • പുളിരസക്കൂടുതലും മധുരരസം വളരെകുറവുമുള്ളയിനം പുളിയാണ് കറിക്കൂട്ടുകളിൽ സർവ്വ സാധാരണമായി ഉപയോഗിക്കുന്നത്.
  • മദ്യലഹരി കുറയ്ക്കാൻ പുളിവെള്ളം കുടിപ്പിക്കാറുണ്ട്.
  • സുഗന്ധ ദ്രവ്യങ്ങളിൽ അഞ്ചാം സ്ഥാനം പുളിക്കാണ്.
  • നീരിനും വേദനയ്ക്കും പുളിയില വെള്ളത്തിലരച്ച് പുരട്ടുന്നത് നല്ലതാണ്.
  • കരുപ്പെട്ടിയും പുളീയും ഏലവും ചുക്കും അൽപ്പം ചെറുനാ‍രങ്ങയും ചേർത്ത ‘പാനകം’ ചില ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകാറുണ്ട്.
  • കിണർ കുഴിച്ചാലോ വറ്റിച്ചാലോ അതിനുശേഷം ലഭിക്കുന്ന ജലം ശുദ്ധിയാക്കാൻ പുളിയും ഉപ്പും വെള്ളത്തിൽ ചേർക്കാറുണ്ട്.
  • കേരളത്തിലും തമിഴ് നാട്ടിലും പുളിമരത്തിന്റെ എണ്ണം കാര്യമായി കുറയുന്നു. പുളിവിറകിനുള്ള പ്രിയവും, താഴ്ന്ന വളർച്ചാനിരക്കും അമിതമായ കൂലിയുമാണിതിന് കാരണം.
  • വിപണിയിൽ പുളിയിൽ കല്ല്, കുരു എന്നിവ ചേർത്താണ് പുളിയിൽ മായം ചേർക്കുന്നത്.
  • പുളി രുചിചുനോക്കിയാണ് ഗുണം മനസിലാക്കുന്നത്. പുളിരുചിയും കറുപ്പ് നിറവും കൂടുതലുള്ള പുളിക്കാണ് വിപണിമൂല്യം കൂടുതൽ.
  • പഴയകാല തലമുറ പുളിയിലെ കരടുകൾ, തോട്, പുളിങ്കുരു, പുളിനാര് എന്നിവ മാറ്റി വൃത്തിയാക്കിയ ശേഷം കടലുപ്പ്ചേർത്ത് വെയിലിൽ ഉണക്കി വലിയ ഉരുളകളാക്കി പനയോലകളിൽ പൊതിഞ്ഞു അധികനാളുകളായി സൂക്ഷിക്കാറുണ്ട്.
  • വീട്ടാവശ്യത്തിന് വാങ്ങുന്ന പുളിയിലെ കരടുകൾ, പുളിങ്കുരു, പുളിനാര്, തോട് എന്നിവ മാറ്റി വൃത്തിയാക്കിയ ശേഷം ഉപ്പ് പരൽ വിതറി ചേർത്ത് ഉണക്കി ഭരണികളിൽ ഗോളാകൃതിയിൽ അടുക്കി ദീർഘനാളുപയോഗിക്കാം.
  • പ്ളൈവുഡ് വ്യവസായത്തിനും വിറകിനുമായും പുളിമരം ഉപയോഗിക്കുന്നു.
  • പുളിത്തൈ ബോൺസായി മരങ്ങളാക്കി വീട്ടിനകത്ത് അലങ്കാരമായി വയ്ക്കാറുണ്ട്.
  • കന്നുകാലികൾക്കും ആടുകൾക്കും പുളിയില ഭക്ഷണമായി നൽകാറുണ്ട്.
  • ആഫ്രിക്കയിൽ പട്ടുനൂൽ ഉൽപ്പാദനത്തിന് വ്യാവസയികമായി പുളിവെള്ളം ഉപയോഗിക്കാറുണ്ട്.
  • പുളിയില, പൂവ് എന്നിവ മഞ്ഞ നിറത്തിലുള്ള കളർ പൊടികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ആ‍യതുപയോഗിച്ച് കമ്പിളികൾക്ക് ചുവപ്പും, സിൽക്കിന് പച്ചനിറവും ലഭ്യമാക്കുന്നു.
  • പുളിയില വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം അതിൽ പനയോലയിട്ട് തണുപ്പിച്ചശേഷം സവിശേഷമായ പനയോലത്തൊപ്പി നിർമ്മിക്കുന്നു.
  • പുളി കാർഷിക വിളയായി നടുന്ന തോട്ടങ്ങളിൽ തേനീച്ച വളർത്താവുന്നതാണ്. പുളിപ്പൂക്കളിൽ നിന്നും ലഭിക്കുന്ന പൂന്തേന് സ്വർണ്ണ വർണ്ണവും അംമ്ള രസവും മധുരമേറിയതുമാണ്.
  • പുളിത്തടി കാഠിന്യമേറിയതായതിനാൽ പോളിഷ് ജോലികൾക്കും, പാനലിംഗിനും ഫർണിച്ചർ നിർമ്മാണത്തിൽ വൻ തോതിൽ ഉപയോഗിച്ചുവരുന്നു. ചക്രങ്ങൾ, ആക്സിലുകൾ, മില്ലുകളിലെ ഗിയറുകൾ, വള്ളങ്ങളുടെയും ബോട്ടുകളുടേയും കിണറുകളിലേയും വശങ്ങളിലെ പലക, കൊട്ടുവടി, ചുറ്റിക, കത്തി എന്നിവയുടെ കൈപിടി, ധാന്യം പൊടിപ്പിക്കുന്ന ചക്കുകൾ, ഉരൽ, ഉലക്ക,സിമന്റ് പണിക്കുള്ള പലകകൾ എന്നിവ നിർമ്മിക്കുന്നതിനും പുളിയുടെ തടി ഉപയോഗിക്കുന്നു.
  • ചെങ്കൽ ചൂള, വിറകടുപ്പ് എന്നിവയിൽ വിറകായും വിറകുകരി വെടിക്കോപ്പുകളിൽ പൌഡർ നിർമ്മിക്കാനും ഉപയോഗിക്കുന്നു. ചെമ്മരിയാടിന്റെ രോമം പുതുതായി വരുന്നതിന് ത്വക്കിൽ തേയ്ച്ച് പിടിപ്പിക്കാറുണ്ട്.
  • പുളിയുടെ ഇളം തണ്ടും വേരും ഉപയോഗിച്ച് പ്രത്യേക രീതിയിൽ ‘വാക്കിംഗ് സ്റ്റിക്ക് ‘(ഊന്നു വടി) തയ്യാറാക്കാറുണ്ട്.
  • വാളൻ പിളിത്തൈ
  • പുളിയില
  • പുളിപ്പൂ
  • പുളിപ്പഴം
  • വാളൻപുളി- ബോൺസായ്
  • പുളിമരം